ചെന്നൈ: നിവര് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുകയാണെന്ന് ചെന്നൈ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ബുധനാഴ്ച മുന്നറിയിപ്പു നല്കി. മണിക്കൂറില്‍ 155 കിലോമീറ്റര്‍വരെ വേഗത്തില്‍ ചെന്നൈക്കടുത്ത മഹാബലിപുരത്തിനും കാരക്കലിനുമിടയില്‍ വ്യാഴാഴ്ച പുലര്‍ച്ച ചുഴലിക്കാറ്റ് തീരം തൊടും. തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി കടലോരപ്രദേശങ്ങള്‍ അതിജാഗ്രതയിലാണ്. ചെന്നൈ നഗരത്തില്‍ വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്.
2015ലെ വെള്ളപ്പൊക്കത്തിന് മുഖ്യകാരണമായെന്ന് ആരോപിക്കപ്പെട്ട ചെമ്ബരപാക്കം ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ബുധനാഴ്ച ഉച്ചക്കുശേഷം ആയിരം ഘന അടി വെള്ളം തുറന്നുവിട്ടു. അഡയാറിെന്റ കരകളില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
രണ്ടു ദിവസമായി ചെന്നൈ നഗരത്തിലും സമീപ ജില്ലകളിലും പേമാരി തുടരുകയാണ്. നഗരത്തിലെ അണ്ണാശാലൈ, ചിറ്റിലപാക്കം, മേടവാക്കം, താമ്ബരം, എഗ്മോര്‍ ഭാഗങ്ങളിലെ നൂറുക്കണക്കിന് വീടുകളില്‍ വെള്ളംകയറി. ചെന്നൈ, കടലൂര്‍, ചെങ്കല്‍പട്ട്, തിരുവാരൂര്‍, കാഞ്ചിപുരം, നാഗപട്ടണം, തഞ്ചാവൂര്‍, പുതുക്കോട്ട, മയിലാടുതുറൈ, വിഴുപ്പുറം തുടങ്ങിയ ജില്ലകളില്‍ ജനജീവിതം നിശ്ചലമായിരിക്കയാണ്. വടക്കന്‍ തമിഴക കടലോര ജില്ലകളില്‍ 987 ദുരിതാശ്വാസ ക്യാമ്ബുകളിലായി 24,166 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വ്യാഴാഴ്ച ചെന്നൈ ഉള്‍പ്പെടെ 13 ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു.
വ്യാഴാഴ്ച തമിഴ്നാട്ടില്‍ 27 എക്സ്പ്രസ് ട്രെയിനുകള്‍ ഒാടില്ലെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. വിമാന സര്‍വിസുകളും നിര്‍ത്തി. സബര്‍ബന്‍ ട്രെയിനുകളും റദ്ദാക്കി. പുതുച്ചേരിയില്‍ നവംബര്‍ 28വരെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.