പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പുതിയ നിയമം സുപ്രിം കോടതി നിലപാടിനും ഭരണഘടനയ്ക്കും വിരുദ്ധമാണ്. ധനമന്ത്രിക്ക് കുറച്ച് നാളായി ബുദ്ധിഭ്രമമാണ് എന്നും വി മുരളീധരന്‍ പറഞ്ഞു. ഓലപ്പാമ്പിനെ കാട്ടി കേന്ദ്ര ഏജന്‍സികളെ പേടിപ്പിക്കേണ്ടെന്നും മുരളീധരന്‍.

 

അതേസമയം ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിനോ മാധ്യമ സ്വാതന്ത്ര്യത്തിനോ എതിരല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമഭേദഗതി മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സര്‍ക്കാര്‍ നടപടി അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

സോഷ്യല്‍ മീഡിയയുടെ പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ട ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് തുടര്‍ച്ചയായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വരെ ഇങ്ങനെ പരാതിയുമായെത്തി. സൈബര്‍ ആക്രമണം കുടുംബഭദ്രതയെ പോലും തകര്‍ക്കുന്നു. ആക്രമണവിധേയരാകുന്നവര്‍ക്ക് എന്താണ് പറയാനുള്ളത് എന്നതുപോലും തമസ്‌കരിക്കുകയാണ്. ഇത്തരം ആക്രമണങ്ങള്‍ വ്യക്തിഗതമായ പകരംവീട്ടലുകള്‍ അല്ലാതെ മാധ്യമപ്രവര്‍ത്തനം ആകുന്നില്ല. പലപ്പോഴും ഇതിന്റെ പിന്നിലുളളത് പണമുണ്ടാക്കാനുള്ള ദുഷ്ടലാക്കാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.