ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്. മാവോയിസ്റ്റ് ബാധിത മേഖലകളില്‍ 5 മണിക്ക് വോട്ടിംഗ് അവസാനിക്കും. 71 മണ്ഡലങ്ങളിലായി 1,066 പേരാണ് മത്സരിക്കുക. 31,371 വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളുമാണ് ഒന്നാം ഘട്ടത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും അര്‍ധ സൈനിക വിഭാഗം സുരക്ഷയ്ക്കായുണ്ട്.

വോട്ടിംഗ് യന്ത്രങ്ങളെല്ലാം വോട്ടെടുപ്പിന് മുന്‍പും ശേഷവും സാനിറ്റൈസ് ചെയ്യും. ആദ്യഘട്ട വോട്ടെടുപ്പില്‍ നിതീഷ് കുമാര്‍ മന്ത്രിസഭയിലെ അര ഡസനോളം മന്ത്രിമാരായ കൃഷ്ണന്ദന്‍ വര്‍മ്മ, പ്രേം കുമാര്‍, ജയ് കുമാര്‍ സിംഗ്, സന്തോഷ് കുമാര്‍ നിരാല, വിജയ് സിന്‍ഹ, രാം നാരായണ്‍ മണ്ഡല്‍ എന്നിവരുടെ വിധി തീരുമാനിക്കും. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആകെ 1,066 സ്ഥാനാര്‍ത്ഥികളില്‍ 114 പേര്‍ വനിതകളാണ്. ചയ്ന്‍പുര്‍ ആണ് ഏറ്റവും വലിയ മണ്ഡലം. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് ഹിസ്വ മണ്ഡലത്തിലാണ്. ബാര്‍ബിഘയാണ് ആദ്യ ഘട്ടത്തില്‍ ഏറ്റവും കുറവ് വോട്ടര്‍മാരുള്ള മണ്ഡലം.

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 71 സീറ്റുകളില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു 35 സീറ്റുകളിലാണ് മത്സരിക്കുന്നത്. ബിജെപി 29 സീറ്റുകളിലാണ് ജനവിധി തേടുന്നത്. പ്രതിപക്ഷ സഖ്യത്തില്‍ ആര്‍ജെഡി 42 സീറ്റുകളിലും കോണ്‍ഗ്രസ് 21 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ബിഹാറില്‍ എന്‍ഡിഎ വിട്ട എല്‍ജെപിയുടെ 41 സ്ഥാനാര്‍ത്ഥികള്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നു. ജെഡിയു മത്സരികുന്ന 35 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ള എല്‍.ജെ.പി ബി.ജെ.പി മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല.