കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതമായ അളവില്‍ ഗുളിക കഴിച്ച സജ്നയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐസിയുവില്‍ നിരീക്ഷണത്തിലാണ് സജ്ന. ഗുരുതരാവസ്ഥയില്‍ അല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തിവന്നിരുന്ന സജ്‌ന സമൂഹമാധ്യമങ്ങളിലടക്കം ആക്രമണം നേരിട്ടിരുന്നു.

വിവാദങ്ങളില്‍ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കോട്ടയം സ്വദേശിയായ സജ്‌ന ഷാജി 13 വര്‍ഷം മുന്‍പാണ് കൊച്ചിയിലെത്തുന്നത്. അന്തസായി ജീവിക്കാന്‍ ബിരിയാണി തയ്യാറാക്കി അത് വാഹനത്തില്‍ കൊണ്ടുപോയി വില്‍പന നടത്തുന്ന ജോലിയാണ് സജ്‌നയക്ക്.
എന്നാല്‍ കച്ചവട സമയത്ത് ചിലര്‍ കൂട്ടം ചേര്‍ന്ന് ഇവരെയും കൂടെയുള്ള മറ്റ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളേയും അധിക്ഷേപിക്കുകയും അവരുടെ ജോലിയെ തടസപ്പെടുത്തുകയും ചെയ്യുന്നുന്നതായി സജ്‌ന തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇതോടെ നിരവധി പേരാണ് സജ്‌നക്ക് പിന്തുണയുമായി എത്തിയത്. സജ്‌നയുടെ കച്ചവടം നല്ലനിലയില്‍ ഉയരുകയും ചെയ്തിരുന്നു.