കൊച്ചി∙ ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ വ്യവസ്ഥകൾ പാലിക്കാതെയായിരുന്നു ഉത്തരവ് ഇറക്കിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഭൂമി ഏറ്റെടുക്കലിനെതിരെ ബിലീവേഴ്സ് ചർച്ചിനു വേണ്ടി അയന ചാരിറ്റബിൾ ട്രസ്റ്റാണ് കോടതിയെ സമീപിച്ചത്. കേസ് തീർപ്പാക്കാതെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ആണ് ഹർജി നൽകിയത്. ശബരിമല വിമാനത്താവളത്തിനായി 2263 ഏക്കർ ഭൂമി ഏറ്റെടുക്കാൻ കലക്ടറെ ചുമതലപ്പെടുത്തിക്കൊണ്ട് റവന്യു സെക്രട്ടറി ഉത്തരവ് ഇറക്കിയിരുന്നു.

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് പാലാ കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ നഷ്ടപരിഹാര തുക കോടതിയിൽ കെട്ടിവച്ച് ഭൂമി ഏറ്റെടുക്കണമെന്നായിരുന്നു സർക്കാർ ഉത്തരവ്. എന്നാൽ സർക്കാർ നടപടി 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന് വിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പണം ഭൂമിയുടെ ഉടമാവസ്ഥാവകാശമുള്ളവർക്ക് നൽകേണ്ടതിനു പകരം കോടതിയിൽ കെട്ടിവച്ചത് നിയമ വിരുദ്ധമാണ്. കോടതിയിൽ കേസ് നിലനിൽക്കുമ്പോൾ ഭൂമി ഏറ്റെടുക്കുന്നതും നിയമ വിരുദ്ധമാകുമെന്നും അയന ചാരിറ്റബിൾ ട്രസ്റ്റ് വാദമുയർത്തി.

അതേ സമയം എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സർക്കാരിനാണെന്നായിരുന്നു ഹൈക്കോടതിയിൽ സർക്കാർ നിലപാട്. ഉടമസ്ഥാവകാശം തെളിയിക്കാൻ കോടതി വിധിയുണ്ടോ എന്ന് നേരത്തെ കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. സ്വന്തം ഭൂമിയാണെങ്കിൽ നഷ്ടപരിഹാരം നൽകുന്നതെന്തിനെന്നും കോടതി ചോദിച്ചിരുന്നു. ഭൂമിയുടെ വിലയല്ല, കാർഷിക വിളകൾക്കുള്ള നഷ്ടപരിഹാരമാണ് നൽകുന്നത് എന്നായിരുന്നു സർക്കാർ വാദം. ഇത് കോടതി തള്ളുകയായിരുന്നു.