ചൈനയിൽ ബ്രസല്ല രോഗം വ്യാപിക്കുന്നു. രാജ്യത്തിന്റെ വടക്കൻ പ്രദേശത്താണ് ആയിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ലാൻസോ എന്ന ബയോഫാർമസ്യൂട്ടിക്കൽ പ്ലാന്റിലെ ജീവനക്കാരിലാണ് രോഗം പിടിപെട്ടിരിക്കുന്നത്.

മൃഗങ്ങൾക്കായി ബ്രൂസല്ല വാക്‌സിൻ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ലാൻസോ. കാലാവധി കഴിഞ്ഞ അണുവിമുക്ത ലായനികൾ ഉപയോഗിച്ചിരുന്നതാണ് രോഗം പടരാൻ കാരണമായത്. കഴിഞ്ഞ വർഷം സ്ഥാപനത്തിലുണ്ടായ വാതക ചോർച്ചയ്‌ക്കൊപ്പം ബ്രസല്ല ബാക്ടീരിയയും അന്തരീക്ഷത്തിൽ വ്യാപിച്ച് 200 ഓളം പേർക്ക് രോഗം പിടിപെട്ടിരുന്നു. നിലവിൽ 3,245 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

പനി, ക്ഷീണം, ഹൃദയത്തിന് വീക്കം, വാദം എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. മാൾട്ടാ ഫീവർ എന്നും മെഡിറ്ററേനിയൻ ഫീവറെന്നും പേരുള്ള ഈ രോഗത്തിന്റെ ലക്ഷണങ്ങളിൽ തലവേദന, പേശി വേദന എന്നിവയും ഉൾപ്പെടും.

കന്നുകാലികൾ, പന്നി, പട്ടി എന്നിവയിൽ നിന്നാണ് രോഗം പടരുന്നത്. ഈ രോഗം ബാധിച്ച മൃഗങ്ങളുടെ പാല് മറ്റ് ഉത്പന്നങ്ങളിൽ നിന്നും രോഗം മനുഷ്യരിലേക്ക് പടരാം. ബ്രസല്ല ബാക്ടീരിയ അന്തരീക്ഷത്തിൽ വ്യാപിച്ചിട്ടുണ്ടെങ്കിൽ ഈ വായു ശ്വസിക്കുന്നതിലൂടെയും രോഗം പിടിപെടാം.

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗമല്ല ബ്രസല്ല. എന്നാൽ ചില സന്ദർഭങ്ങളിൽ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് രോഗം ബാധിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.