നാഷ്‌വില്ല (ടെന്നിസി) ∙ ടെന്നിസി സ്കൂൾ വിദ്യാഭ്യാസ ജില്ലയിൽ തുടർന്നു വന്നിരുന്ന ക്രിസ്ത്യൻ മത പ്രാർഥനയും ബൈബിൾ വിതരണവും അവസാനിപ്പിക്കുന്നതിന് അധികൃതർ ധാരണയിലെത്തി. സ്കൂൾ ഹാളിൽ എഴുതിവച്ചിരുന്ന ബൈബിൾ വാക്യങ്ങളും നീക്കം ചെയ്യും. ഇതു സംബന്ധിച്ചു, യുക്തിവാദികളായ രണ്ടു കുടുംബങ്ങൾ നൽകിയ പരാതിയിലാണ് ഫെഡറൽ കോർട്ട് ധാരണയിലെത്താൻ സ്കൂൾ അധികൃതർക്ക് അവസരം നൽകിയത്.

ഒരു പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കുന്നതു ഫസ്റ്റ് അമന്റ്മെന്റിന്റെ ലംഘനമാണെന്നാണു പരാതിക്കാർ വാദിച്ചത്. അമേരിക്കൻ സിവിൽ ലിബർട്ടീസാണ് ഈ രണ്ടു കുടംബങ്ങൾക്കുവേണ്ടി ഫെഡറൽ കോടതിയിൽ ഹാജരായത്. ധാരണയനുസരിച്ചു ഇനി മുതൽ സ്കൂളിന്റെ പരിപാടികളില്‍ പ്രാർഥന നടത്തുന്നതിന് വിദ്യാർഥികളെ പ്രേരിപ്പിക്കുകയോ, മതപരമായ വിശ്വാസങ്ങൾ പ്രചരിപ്പിക്കുവാൻ ശ്രമിക്കുകയോ ചെയ്യുന്നതല്ലെന്ന് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (ടെന്നിസി) പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ക്ലാസുകളിൽ വച്ചിരുന്ന ബൈബിളും നീക്കം ചെയ്യും.