ന്യുയോർക്ക് ∙ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ സെപ്റ്റംബർ 15 ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ വച്ച് ഇസ്രയേൽ – യുഎഇ – ബഹ്റൈൻ ചരിത്രപരമായ സമാധാന കരാറിനെ സ്വാഗതം ചെയ്തും അതിനു നേതൃത്വം നൽകിയ ട്രംപിനെ അഭിനന്ദിച്ചും ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ. കൂടുതൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ഇസ്രായേലിനെ അംഗീകരിക്കാൻ ഈ ഉടമ്പടി പ്രചോദനം നൽകുമെന്നും ജോ ബൈഡൻ പറഞ്ഞു.

ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിൽ വരികയാണെങ്കിൽ ട്രംപ് അഡ്മിനിസ്ട്രേഷൻ സ്വീകരിച്ച ഈ നടപടികൾ തുടർന്നു കൊണ്ടുപോകുന്നതിന് മുൻഗണന നൽകുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. എബ്രഹാം എക്കോർഡ് എന്ന് നാമകരണം ചെയ്ത ഈ ഉടമ്പടി അമേരിക്കയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാൻ അവസരമൊരുക്കുമെന്നും ബൈഡൻ പറഞ്ഞു.

നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ട്രംപിന്റെ നില മെച്ചപ്പെടുത്തുവാൻ ഈ ചരിത്ര പ്രധാന കരാർ ഉപകരിക്കുമെന്നും അന്തർദേശീയ രംഗത്തു ട്രംപിന്റെ പ്രശസ്തി വർധിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നു. ട്രംപിനെ കുറിച്ച് ബൈഡൻ നടത്തിയ പരാമർശം ഇത്തരം സംഭവങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള ബൈഡന്റെ വിശാല മനസ്ഥിതിയെയാണു ചൂണ്ടിക്കാണിക്കുന്നതെന്നും തിരഞ്ഞെടുപ്പിൽ ഇതു ബൈഡനു ഗുണം ചെയ്യുമെന്നും വാദിക്കുന്നവരുണ്ട്.