സ്വർണക്കടത്ത് കേസിലെ പ്രതി റമീസിന്റെ ആശുപത്രിവാസം സംബന്ധിച്ച് ജയിൽ വകുപ്പ് മേധാവിക്ക് അതിസുരക്ഷ ജയിൽ സൂപ്രണ്ട് റിപ്പോർട്ട് സമർപ്പിച്ചു. മെഡിക്കൽ കോളജ് അധികൃതർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ റിപ്പോർട്ട് നൽകിയത്.

അതേസമയം സ്വപ്നയുടെ ഫോൺ വിളിയുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ്മാരുടെ മൊഴി മെഡിക്കൽ കോളജ് അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ഫോൺ രേഖകൾ പരിശോധിച്ച് അന്വേഷണ സംഘത്തിന് റിപ്പോർട്ട് കൈമാറും. സ്വപനയ്ക്ക് ഒപ്പം സെൽഫിയെടുത്ത വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെയുള്ള വകുപ്പ് തല അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും.

സ്വപ്നയുമായി സെൽഫിയെടുത്ത സംഭവത്തിൽ ആറ് വനിത പൊലീസുകാർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. കൗതുകത്തിന് സെൽഫിയെടുത്തതെന്നാണ് വനിതാ പൊലീസുകാർ നൽകിയ വിശദീകരണം. സംഭവം വിവാദമായതിന് പിന്നാലെ വനിതാ പൊലീസുകാരെ താക്കീത് ചെയ്തിട്ടുണ്ട്.