ബീജിങ്: ജൈവായുധ നിര്‍മാണത്തിനായി പാക്കിസ്ഥാനില്‍ വന്‍ തോതില്‍ പണം മുടക്കാന്‍ പദ്ധതിയിട്ട് ചൈന. ഇതിനു മുന്നോടിയായി പാക്കിസ്ഥാനുമായി ചൈന രഹസ്യ കരാറില്‍ ഒപ്പുവെച്ചു. ചൈനയ്ക്ക് പുറത്ത് ജൈവായുധങ്ങള്‍ പരീക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പാക്കിസ്ഥാന്റെ പ്രതിരോധ, ശാസ്ത്ര, സാങ്കേതികവിദ്യാ വിഭാഗമായ ഡിഇഎസ്ടിഒയും ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയുമാണ് കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്.

കൊറോണയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ക്കൊപ്പം ഉയര്‍ന്നുകേട്ട പേരാണ് വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി. ഈ സ്ഥാപനത്തില്‍ പിറവി എടുത്ത വൈറസാണ് കൊറോണയെന്ന് വിദഗ്ധര്‍ വരെ ആരോപണം ഉന്നയിച്ചിരുന്നു. ഇത്തരത്തില്‍ കുപ്രസിദ്ധി ആര്‍ജിച്ച ഒരു സ്ഥാപനത്തിനൊപ്പം തന്നെ പാക്കിസ്ഥാന്‍ പ്രതിരോധ വിഭാഗം കരാറിലേര്‍പ്പെട്ടത് ദുരൂഹത വര്‍ധിപ്പിച്ചിരിക്കുകയാണ്.

അടിസ്ഥാനസൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുടെ വളര്‍ച്ചക്കായി സങ്കേതിക വളര്‍ച്ച ഉപയോഗിച്ചില്ലെങ്കിലും പ്രതിരോധ സാങ്കേതിക വിദ്യയ്ക്കായി മറ്റു രാജ്യങ്ങളുടെ മുന്നില്‍ എക്കാലവും കൈനീട്ടിയിട്ടുള്ള രാജ്യമാണ് പാക്കിസ്ഥാന്‍. പാക്കിസ്ഥാനില്‍ വിനാശകരമായ പത്തോജനുകളെക്കുറിച്ചു പഠിക്കുന്ന ഒരു രഹസ്യ കേന്ദ്രമുണ്ടെന്നാണ് അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. രഹസ്യ കേന്ദ്രങ്ങളില്‍ പാക്കിസ്ഥാന്‍ നിര്‍മ്മിക്കുന്ന ജൈവായുധങ്ങള്‍ ഇന്ത്യ എന്ന ഒരേയൊരു ശത്രുവിനെ ലക്ഷ്യം വച്ചുള്ളതാണ്. അടുത്ത കാലങ്ങളിലെ സംഭവ വികാസങ്ങള്‍ നോക്കുമ്ബോള്‍ ഇന്ത്യയാണ് ചൈനയുടെയും ഒന്നാമത്തെ ശത്രു. അയല്‍ക്കാരായ ശത്രുക്കള്‍ കൈകൊടുത്ത് ആയുധങ്ങള്‍ സജ്ജമാക്കുമ്ബോള്‍ ഇന്ത്യ കൂടുതല്‍ സൂക്ഷിക്കണമെന്നാണ് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്.