മുംബയ്: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന് തന്റെ സംഗീതത്തിലൂടെ ശ്രദ്ധാഞ്ജലിയൊരുക്കി എ.ആര്‍.റ‌ഹ്മാന്‍. സുശാന്ത് അവസാനമായി അഭിനയിച്ച ചിത്രം ‘ദില്‍ ബേച്ചാര’യില്‍ താന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ വെര്‍ച്വല്‍ തല്‍സമയ സംഗീതസദസ്സിലൂടെ അതേ ഗായകരോടൊത്ത് അവതരിപ്പിച്ചാണ് റഹ്മാന്‍ ആദരം അര്‍പ്പിച്ചത്. സുശാന്തും സഞ്ജന സംഖിയുമാണ് ദില്‍ ബേച്ചാരയിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുകേഷ് ഛബ്ര ആണ് സംവിധാനം.

ചിത്രത്തിനു വേണ്ടി താന്‍ തയ്യാറാക്കിയ ഒന്‍പത് ഗാനങ്ങള്‍ എന്നും പ്രത്യേകത നിറഞ്ഞവ ആയിരിക്കും. അവയ്ക്ക് ഇന്ന് മ‌റ്റൊരു അ‌ര്‍ത്ഥതലം വന്നിരിക്കുകയാണെന്ന് സുശാന്തിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ റഹ്മാന്‍ പറഞ്ഞു. ശേഷം ചിത്രത്തിന്റെ പ്രധാന ഗാനം റഹ്‌മാനും മകള്‍ റഹീമ റ‌ഹ്‌മാനും മകന്‍ എ ആര്‍ അമീനും ഹിരാല്‍ വിരാഡിയയും ചേര്‍‌ന്ന് ആലപിച്ചു. തുടര്‍ന്ന് മസ്കാരി എന്ന ഗാനം ഹൃദയ് ഗട്ടാനിയും സുനീതി ചൗഹാനും ചേര്‍ന്ന് ആലപിച്ചു.

താരെ ജിന്‍ എന്ന എന്ന ഗാനം മോഹിത് ചൗഹാനും ശ്രേയ ഘോശാലും ചേര്‍ന്ന് പാടി. ആര്‍ജിത് സിംഗ്,സാഷാ ത്രിപാഠി, ജോനിത ഗാന്ധി, ഹൃദയ് ഗട്ടാനി എന്നിവര്‍ പാടിയ ചിത്രത്തിലെ ഗാനങ്ങളും അവതരിപ്പിച്ചു. ചിത്രം ഡിസ്‌നി ഹോട്‌സ്‌റ്റാറിലൂടെ ജൂലായ് 24 ന് റിലീസ് ചെയ്യും.