തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും കാറുടമയുംശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫിറോസും സെപ്തംബര്‍ 16ന് കോടതിയില്‍ ഹാജരാകാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) കോടതി ഉത്തരവിട്ടു. ഹാജരാകാന്‍ കൂടുതല്‍ സമയം തേടിയുള്ള പ്രതികളുടെ അവധി അപേക്ഷ അനുവദിച്ചാണ് കോടതിയുത്തരവ്. കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ ഇരുപ്രതികളുടെയും അഭിഭാഷകര്‍ക്ക് കോടതി ഫെബ്രുവരി 24 ന് നല്‍കിയിരുന്നു.
കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യുന്നതിലേക്കായുള്ള ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 209 പ്രകാരമാണ് കോടതി പ്രതികളോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
2020 ഫെബ്രുവരി മാസം മൂന്ന്ിന് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിച്ചിരുന്നു. ഒന്നും രണ്ടും പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി പ്രത്യേക അന്വേഷണ സംഘത്തോടാണ് ഉത്തരവിട്ടത്. കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികള്‍, മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് , ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ പരിശോധനയില്‍ നരഹത്യ കുറ്റത്തിന്റെ വകുപ്പായ 304 (രണ്ട്) ശ്രീറാമിനെ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്ന സെഷന്‍സ് കുറ്റമായതിനാല്‍ സെഷന്‍സ് കോടതി വിചാരണ ചേയ്യേണ്ടതായ 304 (രണ്ട്) നിലനില്‍ക്കുന്നതായി കണ്ടെത്തിയതിനാല്‍ കേസ് കമ്മിറ്റ് ചെയ്ത് വിചാരണക്കായി സെഷന്‍സ് കോടതിക്കയക്കും മുമ്പ് പ്രതികള്‍ കോടതിയില്‍ ഹാജരായി മുന്‍ ജാമ്യ ബോണ്ട് പുതുക്കി ജാമ്യം നില നിര്‍ത്തേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് കോടതി പ്രതികളെ വിളിച്ചു വരുത്തുന്നത്. എന്നാല്‍ രണ്ട് തവണ ആവശ്യപ്പെട്ടിട്ടും പ്രതികള്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് സെപ്തംബര്‍ 16ന് ഹാജരാകാന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെടുന്നത്. മദ്യപിച്ച് വാഹനമോടിക്കാന്‍ പാടില്ലായെന്ന നിയമം അറിയാമെന്നിരിക്കെ ശ്രീറാം മദ്യ ലഹരിയില്‍ രണ്ടാം പ്രതിയായ വഫാ ഫിറോസിനൊപ്പം വഫയുടെ കെ എല്‍ 01-ബി എം 360 നമ്പര്‍ വോക്‌സ് വാഗണ്‍ കാര്‍ അമിത വേഗതയിലോടിച്ചാണ് ബഷീറിന്റെ ബൈക്കിലേക്ക് ഇടിച്ചു കയറ്റിയത്. ശ്രീറാമിനെ മദ്യപിച്ച് വാഹനമോടിക്കാനും അപകടകരമായ രീതിയിലും അമിത വേഗതയിലും വാഹനമോടിക്കാന്‍ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്തതിനാണ് വഫക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇതേ റോഡിലൂടെ അമിതവേഗതയില്‍ കാറോടിച്ചതിന് വഫയ്ക്ക് മൂന്നു തവണ പിഴ ചുമത്തിയതായും കുറ്റപത്രത്തിലുണ്ട്.
കാറിടിപ്പിച്ച് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ ബഷീറിനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഐ എ എസ് ലഭിക്കും മുമ്പ് എം.ബി.ബി.എസ്.പാസ്സായിട്ടുള്ള ഡോക്ടര്‍ ശ്രീറാം തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആദ്യം ജനറല്‍ അശുപത്രിയില്‍ നിന്ന് പിന്നീട് കിംസ് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. രക്തത്തില്‍ മദ്യത്തിന്റെ അളവ് കുറയുന്നത് വരെ രക്തസാമ്പിള്‍ പരിശോധനക്ക് രക്തമെടുക്കാന്‍ സമ്മതിക്കാതെ മണിക്കൂറുകള്‍ തള്ളി നീക്കുകയായിരുന്നു. മദ്യത്തിന്റെ അംശം രക്തത്തില്‍ ശാസ്ത്രീയമായും നിയമപരമായും നിര്‍ണ്ണയിക്കുന്നത് 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 30 മില്ലി ഗ്രാമില്‍ കൂടുതല്‍ മദ്യത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന് രക്ത പരിശോധയില്‍ തെളിയുമ്പോഴാണ്. ഇത് ഒരാള്‍ മദ്യപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമുള്ള പരിശോധനയില്‍ ലഭ്യമാകില്ല എന്ന് അറിയാവുന്നതിനാലാണ് ഡോക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമന്‍ വഴങ്ങാത്തത്. എന്നാല്‍ ആദ്യം ശ്രീറാമിനെ പരിശോധിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ നല്‍കിയ ആക്‌സിഡന്റ് കം വൂണ്ട് സര്‍ട്ടിഫിക്കറ്റില്‍ ശ്രീറാമിന്റെ ശ്വാസോച്ഛാസത്തില്‍ മദ്യത്തിന്റെ മണമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അപകടം നടന്ന് അഞ്ചു മിനിറ്റിനകം സംഭവസ്ഥലത്ത് എത്തിയ മ്യൂസിയം പോലീസ് സ്റ്റേഷനിലെ ക്രൈം എസ്‌ഐ ജയപ്രകാശ് ശ്രീറാം വെങ്കിട്ടരാമനുമായി ഒത്ത് കളിച്ച് രക്തപരിശോധന നടത്താതെ വിട്ടതിനാലാണ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനാകാത്ത സാഹചര്യം ഉണ്ടായത്. രക്തപരിശോധന നടത്തിയിട്ടില്ലെന്ന വിവരം പുറത്തു വന്നതിന് ശേഷം ആഗസ്റ്റ് 4 ന് രാവിലെ 9.45 ന് മെഡിക്കല്‍ കോളേജാശുപത്രിയിലെ ഡോക്ടറെ കൂട്ടി പോലീസ് കിംസ് ആശുപത്രിയിലെത്തി ശ്രീറാമിന്റെ രക്തസാമ്പിള്‍ എടുത്തു. എന്നാല്‍ മണിക്കൂറുകള്‍ വൈകിയുള്ള രക്ത പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. മ്യൂസിയം പോലീസ് ഉന്നത സ്വാധീനത്താല്‍ പ്രതികളുമായി ഒത്തു കളിച്ച് തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ആഗസ്റ്റ അഞ്ചിന് പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു.