മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് മുതിര്‍ന്ന നേതാവ് സഞ്ജയ് ഝായെ കോണ്‍ഗ്രസ് സസ്പെന്‍റ് ചെയ്തത്. മഹാരാഷ്ട്ര കോണ്‍ഗ്രസാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി വിരുദ്ധ നടപടികള്‍ക്കും അച്ചടക്കലംഘനത്തിനുമാണ് സഞ്ജയ് ഝാക്കെതിരെ നടപടിയെടുത്തതെന്ന് കോണ്‍ഗ്രസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതെ സമയം തനിക്കെതിരായ നടപടിയില്‍ അത്ഭുതമില്ലെന്ന് സഞ്ജയ് ഝാ മറുപടി നല്‍കി. ‘ഏതൊക്കെയാണ് ഞാന്‍ ഭാഗമായ പാര്‍ട്ടി വിരുദ്ധ കാര്യങ്ങള്‍?. ഏറ്റവും കുറഞ്ഞത് മഹാരാഷ്ട്ര കോണ്‍ഗ്രസിന് നടപടിക്ക് മുമ്ബ് എന്നോട് ചോദിക്കാമായിരുന്നു’; സഞ്ജയ് ഝാ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനേയും സംഘത്തേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് സഞ്ജയ് ഝായ്‌ക്കെതിരേയും നടപടിയെടുത്തിരിക്കുന്നത്.

രാജസ്ഥാനിലെ രാഷ്ട്രീയപ്രതിസന്ധിയില്‍ സച്ചിന്‍ പൈലറ്റിന് ഝാ പിന്തുണ നല്‍കുകയും ചെയ്തിരുന്നു. നേരത്തെ ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് ഝായെ സോണിയ പുറത്താക്കിയിരുന്നു. കോണ്‍ഗ്രസ് നിലപാടുകളെ വിമര്‍ശിച്ച്‌ ലേഖനമെഴുതിയതിനായിരുന്നു നടപടി. പാര്‍ട്ടിക്കുള്ളിലെ കാലഹരണപ്പെട്ട സംവിധാനങ്ങള്‍ മാറ്റുന്നതിന് കാണിക്കുന്ന കാലതാമസം അമ്ബരപ്പിക്കുന്നതാണെന്ന് ഝാ നേരത്തെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.