കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് സ്ഥിരീകരിച്ചു. ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫ്രാങ്കോയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ ജലന്ധറിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നുമാണ് പുറത്തുവരുന്ന വിവരം.

അതേസമയം, കന്യാസ്ത്രി ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കോടതി റദ്ദാക്കി. കോട്ടയം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കിയത്. പ്രതിക്കെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. തുടര്‍ച്ചയായി 14 തവണയാണ് ഫ്രാങ്കോ മുളയക്ക്ല്‍ വിചാരണയ്ക്ക് ഹാജരാവാതിരുന്നത്.

കൊവിഡ് രോഗം സ്ഥിരീകരിച്ച ഒരാളുടെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനാലാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാകാതിരുന്നതെന്നാണ് അഭിഭാഷകന്‍ അറിയിച്ചത്. എന്നാല്‍ ജാമ്യം റദ്ദാക്കിക്കൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു. ഫ്രാങ്കോ ഇപ്പോള്‍ താമസിക്കുന്ന ജലന്ധര്‍ കൊവിഡ് തീവ്രമേഖലയായിരുന്നതിനാലാണ് യാത്ര ചെയ്ത് കോടതിയില്‍ എത്താന്‍ കഴിയാതിരുന്നതെന്നായിരുന്നു കഴിഞ്ഞ തവണ കോടതിയില്‍ ഹാജരാകാതിരുന്നതിന് കാരണമായി ബോധിപ്പിച്ചത്.

എന്നാല്‍ ഇക്കാര്യം വസ്തുതാപരമായി തെറ്റാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ബിഷപ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കൊവിഡ് തീവ്രമേഖലയായിരുന്നില്ലെന്ന രേഖകള്‍ പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഫ്രാങ്കോയുടെ ജാമ്യക്കാര്‍ക്കെതിരെ കോടതി ഇന്ന് സ്വമേധയാ കേസ് എടുക്കുകയും ചെയ്തു. ജാമ്യത്തുക കണ്ടുകെട്ടാത്രിക്കാന്‍ കാരണം കാണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.