സാന്‍ഫ്രാന്‍സിസ്കോ: ഒരു വര്‍ഷമായി എച്ച്‌ഐവി മരുന്ന് കഴിക്കാത്ത ബ്രസീലിയന്‍ പൗരന് രോഗം പൂര്‍ണ്ണമായും ഭേദമായി. സാധാരണ മരുന്നിന് പകരം ശക്തമായ മരുന്ന് പരീക്ഷണം നടത്തിയതിലൂടെയാണ് രോഗം മാറിയാതായി കാണപ്പെട്ടതെന്ന് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ എയിഡ്സ് വിദഗ്ധ ഡോ.മോണിക്ക ഗാന്ധി പറഞ്ഞു. ഇത് വളരെ പ്രചോദനകരമായ കണ്ടെത്തലാണെന്നും ഇനിയും പരീക്ഷണങ്ങള്‍ ആവശ്യമാണെന്നും ഇത് ഒരാള്‍ക്ക് മാത്രം സംഭവിച്ചതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത് രോഗം ഭേദമായതല്ലെന്നും കൂടുതല്‍ പഠനം ആവശ്യമായ കാര്യമാണെന്നും മറ്റൊരു വിദഗ്ധനായ ഡോ. സ്റ്റീഫന്‍ ഡീക്‌സ് പറഞ്ഞു. രോഗം മാറിയതായി സ്ഥിരീകരിച്ചാല്‍ മജ്ജ മാറ്റിവയ്ക്കല്‍ പോലെയുള‌ള ചികിത്സ കൂടാതെ മുതിര്‍ന്നവരില്‍ രോഗം മാറുന്ന ആദ്യ സംഭവമാകും ഇത്.

മൂന്നോളം മരുന്നുകള്‍ ചേര്‍ത്താണ് ബ്രസീല്‍ പൗരന്‍ ഏറെ നാളായി കഴിച്ചിരുന്നത്. 2015 മുതല്‍ രണ്ട് മരുന്നുകള്‍ കൂടി ചേര്‍ത്തു.ഒരു വ‌ര്‍ഷത്തിന് ശേഷം രണ്ട് മരുന്നുകള്‍ നിര്‍ത്തി. തുടര്‍ന്ന് 2019 മാര്‍ച്ചോടെ മുഴുവന്‍ മരുന്നുകളും നിര്‍ത്തി. തുടര്‍ന്ന് നടത്തിയ രക്തസാമ്ബിളുകളുടെയും കോശങ്ങളുടെയും പരിശോധനയില്‍ രോഗം കണ്ടെത്താനായില്ല. ഇയാള്‍ക്കൊപ്പം ഇതേ പരീക്ഷണം നടത്തിയ മറ്റ് നാല് പേരിലോ ആകെ പരീക്ഷണം നടത്തിയ മുപ്പത് പേരിലോ രോഗം മാറിയിട്ടില്ല.