തിരുവനന്തപുരം: കേരളത്തിന് പുറത്തു നിന്ന് വന്ന 2384 പേര്‍ ഇതുവരെ കോവിഡ് പോസിറ്റീവായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതില്‍ 1489 പേര്‍ വിദേശത്തു നിന്നും 895 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. മലപ്പുറത്താണ് കൂടുതല്‍ പേര്‍ പോസിറ്റീവായത്, 289 പേര്‍. പാലക്കാട് 285 ഉം കണ്ണൂരില്‍ 261ഉം പേര്‍ പോസിറ്റീവായി. കേരളത്തിന് പുറത്തു നിന്ന് വന്നവരില്‍ ഏറ്റവും കുറവ് വയനാട്, ഇടുക്കി ജില്ലകളിലാണ്, 49 പേര്‍.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളതില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ വന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്, 407 പേര്‍. തമിഴ്നാട്ടില്‍ നിന്ന് വന്ന 181 പേര്‍ക്കും ഡല്‍ഹിയില്‍ നിന്നെത്തിയ 136 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കേരളത്തിന് പുറത്തു നിന്ന് ഇതുവരെ 4,99,529 പേരാണ് വന്നത്. ഇതില്‍ 3,14,094 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 1,85,435 പേര്‍ വിദേശത്തു നിന്നുമാണെത്തിയത്. 3,40,996 പുരുഷന്‍മാരും 1,58,417 വനിതകളുമാണ് വന്നത്.

ആഭ്യന്തര യാത്രക്കാരില്‍ 64.35 ശതമാനം പേര്‍ റെഡ്സോണ്‍ ജില്ലകളില്‍ നിന്നാണ് എത്തിയത്. ഇതില്‍ ഭൂരിഭാഗവും റോഡ് മാര്‍ഗമാണ് വന്നത്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ പേര്‍ എത്തിയിരിക്കുന്നത്, 51,707 (16.46 ശതമാനം). കണ്ണൂരില്‍ 49,653 പേരും എറണാകുളത്ത് 47990 പേരും എത്തി. ഏറ്റവും കുറവ് ആളുകള്‍ എത്തിയത് വയനാടാണ്, 12,652.

തമിഴ്നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതല്‍ പേര്‍ വന്നത്. 97,570 പേര്‍ എത്തി. കര്‍ണാടകയില്‍ നിന്ന് 88031 പേരും മഹാരാഷ്ട്രയില്‍ നിന്ന് 47970 പേരും വന്നു. അന്താരാഷ്ട്ര യാത്രക്കാരില്‍ യു. എ. ഇയില്‍ നിന്നാണ് കൂടുതല്‍ പേര്‍ വന്നത്, 89749 പേര്‍. സൗദി അറേബ്യയില്‍ നിന്ന് 25,132 പേരും ഖത്തറില്‍ നിന്ന് 20,285 പേരും വന്നു. കേരളത്തിന് പുറത്തു നിന്ന് വന്നതില്‍ 2553 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.