തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 10,000 രൂപ പിഴ ചുമത്താന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. വീണ്ടും നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും ലഭിക്കും. സമൂഹ വ്യാപന സാധ്യതകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നതെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.

ദിനംപ്രതി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ സമൂഹ വ്യാപന സാധ്യതകള്‍ കേരളത്തില്‍ നിലവിലുണ്ട്. ഉറവിടമറിയാത്ത രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ സ്ഥിതിഗതികള്‍ മോശമായി തുടരുകയാണ്. ഞായറാഴ്‌ച വൈകീട്ട് തലസ്ഥാനത്ത് ഒരാഴ്‌ചത്തേക്ക് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ് നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്നും പിഴ ചുമത്താന്‍ തീരുമാനിച്ചത്.

പൊതുസ്ഥലത്ത് മാസ്‌ക് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തവര്‍ക്ക് 10,000 രൂപ പിഴ ചുമത്തും. ജോലി സ്ഥലങ്ങള്‍, വാഹനങ്ങള്‍, ആളുകള്‍ ഒത്തുചേരുന്ന സ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. പൊതു സ്ഥലങ്ങളിലും പരിപാടികളിലും ആറടി സാമൂഹിക അകലം പാലിക്കണം. പണിമുടക്ക്, ധര്‍ണ, മാര്‍ച്ചുകള്‍, പ്രതിഷേധങ്ങള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ അനുമതി വേണം. അനുമതി ലഭിച്ചാല്‍ 10 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ കഴിയൂ.

ഫുട് ‌പാത്തുകളിലും പൊതു സ്ഥലങ്ങളിലും തുപ്പാന്‍ പാടില്ല. ഷോപ്പുകളിലും കടകളിലും ഒരു സമയം 25 പേരില്‍ കൂടുതല്‍ പാടില്ല. സാനിറ്റൈസര്‍ അടക്കമുള്ള മുന്‍കരുതലുകള്‍ കടകളില്‍ ലഭ്യമാക്കണം.

50 പേരെ വിവാഹങ്ങള്‍ പങ്കെടുപ്പിക്കാം. സംസ്‌കാര ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ പാടില്ല. സാമൂഹ്യ അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തുന്നവര്‍ റവന്യൂ വകുപ്പിന്റെ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.