ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂലായ് 31 വരെ നീട്ടി. സംസ്ഥാനത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം വളരെയധികം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ആരോഗ്യ രംഗത്തെ വിദഗ്ധരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അടച്ചിടല്‍ നീട്ടാന്‍ തീരുമാനിച്ചത്.

ചെന്നൈയിലും മധുരയിലും സമീപ പ്രദേശങ്ങളിലും കര്‍ശന ലോക്ക്ഡൗണ്‍ ജൂലായ് അഞ്ചുവരെ തുടരും. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍ പ്രദേശങ്ങളിലാണ് കര്‍ശന ലോക്ക്ഡൗണ്‍. ഞായറാഴ്ചകളില്‍ സംസ്ഥാനത്താകെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ തുടരും.

സ്‌കൂളുകള്‍, കോളേജുകള്‍, മാളുകള്‍, റിസോര്‍ട്ടുകള്‍, ലോഡ്ജുകള്‍, സിനിമാ തീയേറ്ററുകള്‍, ബാറുകള്‍ തുടങ്ങിയവ തുറക്കില്ല. മത സമ്മേളനങ്ങള്‍ക്കും പ്രാര്‍ഥനാ ചടങ്ങുകള്‍ക്കും നഗര പ്രദേശങ്ങളില്‍ വിലക്കുണ്ട്. നീലഗിരി, കൊടൈക്കനാല്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകാന്‍ വിനോദ സഞ്ചാരികളെ അനുവദിക്കില്ല.

തമിഴ്നാട്ടില്‍ ഇന്നലെ 3949 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 86,000 ആയി. ഇന്നലെ തമിഴ്നാട്ടില്‍ 62 പേര്‍ മരിച്ചു. ഇതോടെ രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,141 ആയി ഉയര്‍ന്നു.