മൂന്ന് ഐസിസി കിരീടങ്ങളുള്‍പ്പടെ ഇന്ത്യയ്ക്ക് ഒരുപാട് നേട്ടങ്ങള്‍ സമ്മാനിച്ച ശേഷം എംഎസ് ധോണി നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയതോടെയാണ് വിരാട് കോഹ്‌ലി ഇന്ത്യന്‍ ക്യാപ്റ്റനാകുന്നത്. ആദ്യം ടെസ്റ്റ് ടീമിന്റെയും 2017ല്‍ ഏകദിന – ടി20 ടീമുകളുടെയും നായകസ്ഥാനത്തേക്ക് കോഹ്‌ലി എത്തി. ബാറ്റ്സ്മാന്‍ എന്ന നിലയില്‍ തിളങ്ങുമ്ബോഴും നായകന്റെ റോളിലും മികച്ച പ്രകടനമാണ് കോഹ്‌ലി ദേശീയ ടീമിനായി പുറത്തെടുക്കുന്നത്. കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് നിശ്ചിത ഓവര്‍ ക്രിക്കറ്റിലും അജിങ്ക്യ രഹാനെ ടെസ്റ്റ് മത്സരങ്ങളിലും നായകനായി.

എന്നാല്‍ നായകനെന്ന നിലയില്‍ സീസണ്‍ മുഴുവന്‍ കളിക്കുമ്ബോള്‍ വലിയ സമ്മര്‍ദ്ദമാണ് കോഹ്‌ലിക്കുള്ളതെന്ന് മുന്‍ ചീഫ് സെലക്ടര്‍ കിരണ്‍ മോര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ ടീമിന് പുറമെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും നായകനാണ് കോഹ്‌ലി. ഇതും കോഹ്‌ലിയുടെ ജോലിഭാരം വര്‍ധിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ദേശീയ ടീമില്‍ നായകത്വം രോഹിത്തുമായി കോഹ്‌ലി പങ്കിടണമെന്നാണ് കിരണ്‍ മോര്‍ പറയുന്നത്.

രോഹിത് നല്ല നായകനാണെന്നും അത് കോഹ്‌ലിക്കും ഗുണം ചെയ്യുമെന്നും മോര്‍ വ്യക്തമാക്കി. 2008ല്‍ ഇന്ത്യയ്ക്ക് അണ്ടര്‍-19 ലോകകപ്പ് സമ്മാനിച്ച നായകന്‍ കൂടിയായ കോഹ്‌ലി മികച്ച താരമാണെന്ന കാര്യത്തില്‍ സംശയമില്ല, മികച്ച നായകനുമാണ്. അണ്ടര്‍-19 ലോകകപ്പ് നേടിയപ്പോള്‍ തന്നെ കോഹ്‌ലി ഇന്ത്യന്‍ സീനിയര്‍ ടീമിനെ നയിക്കുമെന്നും സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നും താന്‍ പറഞ്ഞിരുന്നതായും മോര്‍ കൂട്ടിച്ചേര്‍ത്തു.

സ്വതന്ത്ര നായകനായി എത്തിയപ്പോഴെല്ലാം ഇന്ത്യയ്ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ കഴിഞ്ഞ താരമാണ് രോഹിത് ശര്‍മ. 2017ല്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതോടെയാണ് രോഹിത് ആദ്യമായി നായകന്റെ കുപ്പയം അണിഞ്ഞത്. അന്ന് 2-1ന് ഏകദിന പരമ്ബരയും 3-0ന് ടി20 പരമ്ബരയും ഇന്ത്യ സ്വന്തമാക്കി. 2018ല്‍ ഇന്ത്യ ഏഷ്യകപ്പ് സ്വന്തമാക്കിയതും രോഹിത്തിന്റെ നേതൃത്വത്തിലായിരുന്നു. ഇന്ത്യയെ 19 മത്സരങ്ങളില്‍ നയിച്ച രോഹിത് 15ലും വിജയമൊരുക്കി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നാല് തവണ കിരീടത്തിലെത്തിച്ചതും രോഹിത് എന്ന നായകനായിരുന്നു.