വത്തിക്കാൻ സിറ്റി: മനുഷ്യർക്ക് ദൈവം നൽകിയ ഏറ്റവും മനോഹരമായ കാര്യമാണ് ലൈംഗികതയെന്ന് ഫ്രാൻസിസ് മാർപാപ്പ. ഡിസ്നി പ്രൊഡക്ഷന്റെ ദ പോപ് ആൻസേഴ്സ് എന്ന ഡോക്യുമെന്ററിയിലാണ് 86കാരനായ മാർപാപ്പയുടെ പരാമർശം.
യുവാക്കളായ 10 പേരുമായി കഴിഞ്ഞ വർഷം മാർപാപ്പ റോമിൽ നടത്തിയ കൂടിക്കാഴ്ചയെകുറിച്ചാണ് ഡോക്യുമെന്ററി. എൽ.ജി.ബി.ടി വിഭാഗങ്ങളുടെ അവകാശങ്ങൾ, ഗർഭഛിദ്രം, അശ്ലീല മേഖല, ലൈംഗികത, വിശ്വാസം, കത്തോലിക്ക ചർച്ചിലെ ലൈംഗികാതിക്രമങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ച് യുവാക്കൾ പോപ്പിനോട് സംവദിക്കുന്നുണ്ട്.
അപ്പോഴാണ് ലൈംഗികത എന്നത് ദൈവം മനുഷ്യർക്ക് നൽകിയ മനോഹര കാര്യമാണെന്ന് മാർപാപ്പ പറയുന്നത്. ലൈംഗികത പ്രകടിപ്പിക്കുക എന്നത് വലിയ കാര്യമാണ്. എന്നാൽ യഥാർഥ ലൈംഗികതയിൽ നിന്ന് വ്യതിചലിക്കുന്ന എന്തും ഈ ഐശ്വര്യം ഇല്ലാതാക്കും- സ്വയംഭോഗത്തെ കുറിച്ച് സൂചിപ്പിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.
എൽ.ജി.ബി.ടി സമൂഹത്തെ കത്തോലിക് ചർച്ചിലേക്ക് സ്വാഗതം ചെയ്യുമെന്നും ആവർത്തിച്ചു. ദൈവം പിതാവാണ്. അദ്ദേഹം ഒരാളെയും വലിപ്പച്ചെറുപ്പം നോക്കി തള്ളിക്കളയില്ല. അതിനാൽ ചർച്ചിൽ നിന്ന് ആരെയും പിന്തള്ളാൻ തനിക്ക് അധികാരമില്ലെന്നും പോപ് ചൂണ്ടിക്കാട്ടി. ഗർഭഛിദ്രം നടത്തുന്ന സ്ത്രീകളോട് ഫ്രാൻസിസ് മാർപാപ്പ കരുണ കാണിക്കുമെന്നും എന്നാൽ ഈ പ്രവണത സ്വീകാര്യമല്ലെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. പോപ്പിന്റെ പരാമർശങ്ങൾ വത്തിക്കാൻ പത്രമായ എൽ ഒസർവേറ്റർ റൊമാനോയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



