ന്യൂഡൽഹി: രാജ്യത്ത് അഞ്ചുവർഷത്തിനിടെ അഴുക്ക് ചാലുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ മരിച്ചത് 308 ശുചീകരണ തൊഴിലാളികളാണെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ സഹമന്ത്രി രാമദാസ് അത്തേവാലയാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്.

രാജ്യത്തെ അഴുക്കുചാലുകൾ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 2018നും 2022നും ഇടയിൽ തമിഴ്നാട്ടിൽ മാത്രം 52 ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ഹരിയാനയിൽ 40 ശുചീകരണ തൊഴിലാളികൾ അഴുക്ക് ചാലുകളും സെപ്റ്റി ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ടു. ഡൽഹിയിൽ 33 തൊഴിലാളികളും പഞ്ചാബിൽ ഏഴുപേരുമാണ് മരിച്ചതെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

സ്വകാര്യ സെപ്റ്റിടാങ്കുകൾ വൃത്തിയാക്കുന്നതിനിടയിലാണ് കൂടുതൽപേരും മരിച്ചതെന്നാണ് റിപ്പോർട്ട്. സ്വച്ഛ് ഭാരത് മിഷന്‍റെ കീഴിൽ 11.05 കോടി ശൗചാലയങ്ങൾ രാജ്യത്തെ ഗ്രാമങ്ങളിലും 62.81 ലക്ഷം ശൗചാലയങ്ങൾ നഗരങ്ങളിലും നിർമ്മിച്ചതായും രാമദാസ് അത്തേവാല പറഞ്ഞു.