മണ്ണാർക്കാട്: മധു വധക്കേസിൽ മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ അന്വേഷണ റിപ്പോർട്ടും ഒറ്റപ്പാലം സബ് കളക്ടറുടെ അന്വേഷണ റിപ്പോർട്ടും ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. മജിസ്ട്രേറ്റിനെയും സബ് കളക്ടറെയും വിസ്തരിക്കുന്നതിനു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സിഎംപി ഫയൽ ചെയ്തിരുന്നു.
ഇവ രണ്ടും ഏഴിനു ഹാജരാക്കുന്നതിനും ഇവർക്ക് സമൻസ് അയക്കുന്നതിനും കോടതി ഉത്തരവായി. മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് കേസ് രേഖകളുടെ ഭാഗമാണെന്നും അതു ഹാജരാക്കണമെന്നും മദ്രാസ് ഹൈക്കോടതിയുടെ വിധി ഉദ്ധരിച്ചു പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ വാദിച്ചിരുന്നു.
തെളിവ് മൂല്യം (എവിഡന്ററി വാല്യു) ഇല്ലാത്ത റിപ്പോർട്ടാണിതെന്നും ഹർജിയിലെ ആവശ്യം അനുവദിക്കരുതെന്നും പ്രതിഭാഗവും ആവശ്യപ്പെട്ടിരുന്നു. സാക്ഷി വിസ്താരം അന്തിമ ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ മറ്റൊരു രേഖ കൂട്ടിച്ചേർക്കുന്നതു കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണെന്നും പ്രതിഭാഗം പറയുകയുണ്ടായി.
നേരത്തെ കേസ് രേഖയുടെ ഭാഗമാകേണ്ട റിപ്പോർട്ട് രേഖയിൽ ഉൾപ്പെടുത്തുന്നതിനെ എന്തിന് എതിർക്കണമെന്നു പ്രോസിക്യൂഷനും ചോദിച്ചു. കേരളത്തിൽ അത്യപൂർവ വിധിയാണിതെന്നു പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ പറഞ്ഞു.



