ന്യൂഡൽഹി: പഞ്ചാബിലെ ഭട്ടിന്‍ഡയിലെ കരസേനകേന്ദ്രത്തിൽ സൈനികർ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരു സൈനികന്‍ പിടിയിൽ. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് 4 ജവാന്മാരെ പഞ്ചാബ് പൊലീസ് ഞായറാഴ്ച ചോദ്യം ചെയ്തിരുന്നു.വെടിവയ്പ്പിന്‍റെ ദൃക്സാക്ഷിയായ മേജർ അശുതോഷ് ശുക്ലയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ചുമത്തപ്പെട്ടത്.

അതേസമയം അന്വേഷണ പുരോഗതി വിശദീകരിക്കാന്‍ പഞ്ചാബ് പൊലീസ് ഇന്നുച്ചയ്ക്ക് 12 ന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

ഈ മാസം 12ന് പുലർച്ചെ 4.35ന് പുലർച്ചെ ഭട്ടിന്‍ഡ സൈനിക ക്യാമ്പിൽ വെടിവെയ്പ്പുണ്ടാവുന്നത്. ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്ന സാഗർ, കമലേഷ്, സന്തോഷ്, യോഗേഷ് എന്നിവരാണ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്.

വെളുത്ത പൈജാമായും കുർത്തയും ധരിച്ച് മുഖം മൂടി ധരിച്ച 2 പേർ റൈഫിളും ആയുധങ്ങളും കൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് എഫ്ഐആറിൽ വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തിനു പിന്നിൽ ഭീകരാക്രമണത്തിന് സാധ്യതയില്ലെന്ന് പൊലീസ് എസ്പി നേരത്തെ അറിയിച്ചിരുന്നു.