ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വെച്ച് ഖാലിസ്ഥാന്‍ ഭീകരനായ ഗുര്‍പട്വന്ത് സിംഗ് പന്നൂനെ കൊലപ്പെടുത്താനുള്ള കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ ഇന്ത്യന്‍ പൗരന്‍ നിഖില്‍ ഗുപ്ത യുഎസിലെ ഫെഡറല്‍ കോടതിയില്‍ തനിക്കെതിരെയുള്ള കുറ്റം നിഷേധിച്ചു. 52 കാരനായ ഗുപ്തയെ വെള്ളിയാഴ്ചയാണ് ചെക്ക് റിപ്പബ്ലിക്ക് യുഎസിന് കൈമാറിയിരുന്നത്.

ഗുര്‍പട്വന്ത് സിംഗ് പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎസ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം കഴിഞ്ഞ വര്‍ഷം ചെക്ക് റിപ്പബ്ലിക്ക് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയില്‍ ഗുപ്തയെ ഹാജരാക്കി, അവിടെ അദ്ദേഹം കുറ്റം നിഷേധിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ജെഫ്രി ഷാബ്രോ പറഞ്ഞു.

കുറ്റാരോപണങ്ങള്‍ നേരിടുന്നതിനായി യുഎസിലേക്ക് കൈമാറുന്നതിനെതിരെ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി ചെക്ക് ഭരണഘടനാ കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു.

പേര് വെളിപ്പെടുത്താത്ത ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് ഗുപ്ത പ്രവര്‍ത്തിച്ചതെന്ന് യുഎസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു. പന്നൂനെ കൊല്ലാന്‍ ഗുപ്ത ഒരു ഹിറ്റ്മാനെ നിയമിച്ചതായും 15,000 ഡോളര്‍ അഡ്വാന്‍സ് നല്‍കിയതായും ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു.ഇന്ത്യ കേസിലെ പങ്ക് നിഷേധിക്കുകയും ആരോപണങ്ങളില്‍ ഉന്നതതല അന്വേഷണം ആരംഭിക്കുകയും ചെയ്തു.

‘ഈ പ്രക്രിയയുടെ തുടക്കത്തില്‍ തന്നെ ഞങ്ങള്‍ നിഗമനങ്ങളില്‍ എത്തിച്ചേരാതിരിക്കേണ്ടത് വളരെ പ്രധാനമാണ്. പശ്ചാത്തലവും വിശദാംശങ്ങളും വികസിപ്പിക്കും, അത് സര്‍ക്കാര്‍ ആരോപണങ്ങളെ പൂര്‍ണ്ണമായും പുതിയ വെളിച്ചത്തിലേക്ക് നയിക്കും,’ ഷാബ്രോ പറഞ്ഞു.