ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സാമൂഹിക നീതി എന്നാൽ ദരിദ്രരെ കൂടുതൽ ദരിദ്രരും സമ്പന്നരെ കൂടുതൽ സമ്പന്നരുമാക്കുന്ന പദ്ധതിയാണെന്ന് രാജ്യസഭ എം.പി കപിൽ സിബൽ. മോദി സർക്കാരിന്റെ കാലത്ത് ഗൗതം അദാനിയുടെ റോക്കറ്റ് പോലെ കുതിച്ചുയർന്ന സമ്പത്ത്, ജി.എസ്.ടി ശേഖരം എന്നിവ ഉയർത്തിക്കാട്ടിയാണ് കപിൽ സിബൽ തന്റെ വാദത്തെ ന്യായീകരിച്ചത്.

ബി.ജെ.പിയുടെ 44ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് ​മോദി സൗജന്യ റേഷൻ, ആരോഗ്യ ഇൻഷുറൻസ് അടക്കമുള്ള ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചത്. ബി.ജെ.പിയെ സംബന്ധിച്ച് സാമൂഹിക നീതി എന്നാൽ വിശ്വാസത്തിന്റെ ഒരു ഘടകമാണെന്നും മറ്റു പാർട്ടികൾ സമൂഹത്തെ സഹായിക്കാതെ ഒരു പ്രത്യേക കുടുംബത്തിന്റെ താൽപര്യങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്നും മോദി പറയുകയുണ്ടായി.

80 കോടി ആളുകൾക്ക് റേഷൻ ലഭിക്കുന്നു എന്നത് സാമൂഹിക നീതിയുടെ പ്രതിഫലനമാണ്. പാവപ്പെട്ട കുടുംബങ്ങളിലെ അഞ്ചുലക്ഷം മുതൽ 50 കോടി ആളുകൾക്ക് ഒരു വിവേചനവുമില്ലാതെ ചികിത്സാ സൗകര്യം നൽകാൻ കഴിഞ്ഞുവെന്നത് സാമൂഹിക നീതി ഉറപ്പാക്കലാണെന്നും മോദി വ്യക്തമാക്കി.

ഇതിനു മറുപടിയുമായാണ് കപിൽ സിബൽ ട്വീറ്റുമായി രംഗത്തു വന്നത്. മോദി സാമൂഹിക നീതി ഉറപ്പാക്കിയെന്നു പറഞ്ഞ് മൂന്ന് കാര്യങ്ങളാണ് സിബൽ ചൂണ്ടിക്കാട്ടിയത്.

ഒന്നാമതായി 2012-2021 വരെയുള്ള കാലയളവിൽ ഉണ്ടായ സമ്പത്തിന്റെ ഒരു ശതമാനം മാത്രമാണ് ജനങ്ങളിലെത്തിയത്. രണ്ടാമതായി ജി.എസ്.ടി കളികളുടെ ഭാഗമായി അദാനിയുടെ സമ്പത്ത് 46ൽ നിന്ന് 64 ശതമായി വർധിച്ചു. അതായത് പണക്കാർ കൂടുതൽ പണക്കാരും പാവപ്പെട്ടവർ കൂടുതൽ പാവപ്പെട്ടവരുമായി മാറി.-സിബൽ അവകാശപ്പെട്ടു. ​യു.പി.എ ഭരണകാലത്ത് കേന്ദ്രമന്ത്രിയായിരുന്ന കപിൽ സിബൽ കഴിഞ്ഞ മേയിൽ കോൺഗ്രസ് വിട്ടിരുന്നു. പിന്നീട് സമാജ്‍വാദി പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്രനായി രാജ്യസഭയി​ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.