റോം: ഔദ്യോഗിക ആശയവിനിമയത്തിന് ഇംഗ്ലീഷ് അടക്കമുള്ള വിദേശ ഭാഷകൾ ഉപയോഗിക്കരുതെന്ന കർശന നിയമവുമായി ഇറ്റലി. ഇത്തരം ഭാഷകൾ ഉപയോഗിക്കുന്നവരിൽ നിന്ന് പിഴയീടാക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഔദ്യോഗിക ആശയവിനിമയത്തിന് ഏതെങ്കിലും വിദേശ ഭാഷ ഉപയോഗിച്ചാല്‍ 100,000 യൂറോ(ഏകദേശം 82,46,550 രൂപ) വരെ പിഴ ചുമത്താനാണ് തീരുമാനം.
ഇംഗ്ലീഷ് ഭാഷ ഇറ്റാലിയന്‍ ഭാഷയെ നശിപ്പിക്കുകയും ഭാഷയുടെ അന്തസ്സ് കുറയ്ക്കുകയും ചെയ്യുമെന്ന് കരടുബില്ലില്‍ പറയുന്നു. പാർലമെന്റ് അംഗമായ ഫാബിയോ റാംപെല്ലിയാണ് ബില്ല് അവതരിപ്പിച്ചത്. പ്രധാനമന്ത്രി ജിയോർജിയ മെലോനി ബില്ലിനെ പിന്താങ്ങുകയും ചെയ്തു. പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്ല് പാസാക്കിയാല്‍ വിദേശഭാഷാ നിരോധനം നിയമമാകും.
രാജ്യത്തെ സ്ഥാപനങ്ങളിലും ഇംഗ്ലീഷ് ഉപയോഗിക്കുന്നത് നിരോധിക്കും. സ്ഥാപനങ്ങള്‍ക്ക് ഇറ്റാലിയന്‍ ഭാഷാ പതിപ്പ് നല്‍കുമെന്നും ബില്ലില്‍ പറയുന്നുണ്ട്.
എന്നാല്‍ ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ തകര്‍ക്കുന്നതാണ് ഈ തീരുമാനമെന്നാണ് പ്രതിപക്ഷം പറയുന്നത്. അന്താരാഷ്ട്ര വിപണിയിലെ മത്സരരംഗത്ത് ഇറ്റലിയെ പിറകോട്ടടിപ്പിക്കാന്‍ ഇത് ഇടയാക്കുമെന്നും വിമര്‍ശനങ്ങളുണ്ട്. സുരക്ഷ മാനദണ്ഡങ്ങൾ കണക്കിലെടുത്ത് ഇറ്റലിയിൽ കഴിഞ്ഞ ദിവസം ചാറ്റ് ജി.പി.ടി നിരോധിച്ചിരുന്നു.



