തൃശൂര്‍: അവണൂരില്‍ അച്ഛനെ മകന് വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി മയൂരനാഥനെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചു. ആയുര്‍വേദ ഡോക്ടര്‍മാരും ഫോറന്‍സിക് വിദഗ്ധരും പോലീസിനൊപ്പമുണ്ട്.
കടലക്കറിയില്‍ വിഷം കലര്‍ത്തിയാണ് അച്ഛന് ശശീന്ദ്രനെ ആയുര്‍വേദ ഡോക്ടറായ ഇയാള്‍ കൊലപ്പെടുത്തിയത്. എലിവിഷത്തില്‍ മറ്റ് രാസവസ്തുക്കള്‍ ചേര്‍ത്തുകൊണ്ടുള്ള പ്രത്യേക വിഷക്കൂട്ടാണ് ഇയാള്‍ തയാറാക്കിയത്. എലിവിഷത്തിന്റെ മണമോ രുചിയോ തിരിച്ചറിയാതിരിക്കാനായിരുന്നു ഇത്. പോസ്റ്റ്മോര്‍ട്ടത്തിന്റെ ആദ്യഘട്ടത്തില്‍ ഇത് ഏത് വിഷമാണെന്ന് സ്ഥിരീകരിക്കാനായില്ല.
ശശീന്ദ്രന് കഴിച്ച കറിയില്‍ മാത്രമാണ് വിഷം കലര്ത്തിയതെങ്കിലും ബാക്കി വന്ന കറി പ്രധാന പാത്രത്തിലേക്ക് ഒഴിച്ചതോടെ വീട്ടില്‍ ബാക്കിയുണ്ടായിരുന്നവരും കറി കഴിച്ചു. ശശീന്ദ്രന്റെ അമ്മയും ഭാര്യയും രണ്ടു വീട്ടുപണിക്കാരും കടലിക്കറി കഴിച്ചിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മയൂരനാഥിന്റെ അമ്മ മരിച്ച് ഒരുവര്‍ഷം തികയും മുമ്പ് ശശീന്ദ്രന് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. 15 വര്‍ഷം മുമ്പാണ് ഇയാളുടെ അമ്മ മരിച്ചതെന്നും പോലീസ് അറിയിച്ചു.
അച്ഛന്റെ അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം മകനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്.



