ലൈംഗിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ, പരാതിക്കാരിയായ സ്ത്രീ പറയുന്നതെല്ലാം “സുവിശേഷ സത്യമാണ്” എന്ന അനുമാനത്തിന് യാതൊരു സ്ഥാനവുമില്ലെന്ന് കേരള ഹൈക്കോടതി. കാരണം ഇക്കാലത്ത് നിരപരാധികളെ അത്തരം കാര്യങ്ങളിൽ ഉൾപ്പെടുത്താനുള്ള പ്രവണതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
മുൻ വനിതാ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ ഒരാൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ്റെ നിരീക്ഷണങ്ങൾ.
ശരിയായി ജോലി ചെയ്യാത്തതിന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് ശേഷം സ്ത്രീ തന്നെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പ്രതിയുടെ പ്രാഥമിക പരാതി പോലീസ് അന്വേഷിച്ചില്ലെന്ന് ഹൈക്കോടതി പറഞ്ഞു.



