വീട്ടിലെ പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിയാത്തതാണ് അസ്മ (35) യുടെ മരണത്തിന് ഇടയാക്കിയതെന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യഥാസമയം വൈദ്യസഹായം ലഭിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ മരണം സംഭവിക്കുമായിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മലപ്പുറത്ത് വീട്ടില്‍ ശനിയാഴ്ച വൈകീട്ട് ആറിന് പ്രസവിച്ച യുവതി രക്തസ്രാവത്തെ തുടര്‍ന്ന് ബോധരഹിതയായി. രാത്രി ഒന്‍പതുമണിയോടെ മരിക്കുകയും ചെയ്തു.

സംഭവത്തില്‍ ഞായറാഴ്ച രാത്രിതന്നെ ഭര്‍ത്താവ് സിറാജുദ്ദീനെ മലപ്പുറം പോലീസ് പെരുമ്പാവൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. മലപ്പുറത്തെ വീട്ടില്‍നിന്ന് സമീപവാസികളെയോ പോലീസിനെയോ അറിയിക്കാതെ സിറാജുദ്ദീന്‍ മൃതദേഹം പെരുമ്പാവൂരിലെ അസ്മയുടെ വീട്ടിലേക്ക് ഞായറാഴ്ച രാവിലെ കൊണ്ടുവരുകയായിരുന്നു. പ്രസവ സമയത്തുള്ള രക്തംപോലും മാറ്റാതെ കൊണ്ടുവന്ന മൃതദേഹം കണ്ട് സംശയം തോന്നിയ അസ്മയുടെ ബന്ധുക്കളാണ് പോലീസില്‍ വിവരം അറിയിച്ചത്.

പോലീസ് സ്ഥലത്തെത്തി മൃതദേഹം ആദ്യം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് മൃതദേഹ പരിശോധനയ്ക്കായി എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലേക്കും മാറ്റി. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ അറയ്ക്കപ്പടി മോട്ടി കോളനിയിലെ വീട്ടിലെത്തിച്ച മൃതദേഹം അധികം താമസിയാതെ എടത്താക്കര ജുമാ മസ്ജിദ് കബര്‍സ്താനില്‍ കബറടക്കി.