വിവാഹം പെട്ടെന്ന് നടക്കാനായി മന്ത്രവാദ ചികിത്സ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 19 കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 56 കാരന് കോടതി 16 വര്‍ഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

കാളികാവ് കെഎകെ പടിയിലെ കുന്നുമ്മല്‍ അബ്ദുല്‍ ഖാദറിനെയാണ് നിലമ്പൂര്‍ അതിവേഗ പോക്‌സോ സ്‌പെഷല്‍ കോടതി ജഡ്ജി കെ.പി ജോയ് ശിക്ഷിച്ചത്.

പിഴത്തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും രണ്ടു മാസവും അധികതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

പെട്ടെന്ന് വിവാഹം നടക്കാന്‍ മന്ത്രവാദ ചികിത്സ നടത്താമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി 19 കാരിയെ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയെ ബോധം കെടുത്തിയ ശേഷം ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.

കുട്ടി പിന്നീട് ഗര്‍ഭിണിയായി. കുട്ടിയുടെ ഡിഎന്‍എ പരിശോധനയടക്കം നടത്തിയുള്ള തെളിവുകളാണ് പൊലീസ് സമര്‍പ്പിച്ചത്.