യുഎസ് ഗവൺമെന്റിന്റെ കടം വർദ്ധിക്കുമെന്ന ആശങ്കകളെത്തുടർന്ന് ബുധനാഴ്ച വാൾസ്ട്രീറ്റ് ഓഹരികൾ കുത്തനെ ഇടിഞ്ഞു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദിഷ്ട നികുതിയിളവ് ബിൽ കോൺഗ്രസ് പാസാക്കിയാൽ രാജ്യത്തിൻ്റെ കടബാധ്യത ട്രില്യൺ കണക്കിന് ഡോളർ വർധിക്കുമെന്നതാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയത്. ഇതേത്തുടർന്ന് വാൾസ്ട്രീറ്റിലെ പ്രധാനപ്പെട്ട മൂന്ന് സൂചികകളും ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന നഷ്ടം രേഖപ്പെടുത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്. റസ്സൽ 2000 സൂചികയുടെ ഇടിവ് ഏപ്രിൽ 10-ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന നഷ്ടമാണ് രേഖപ്പെടുത്തിയത്.

നിക്ഷേപകരുടെ താൽപ്പര്യം കുറഞ്ഞതിനെ തുടർന്ന് ട്രഷറി ഡിപ്പാർട്ട്‌മെന്റ് നടത്തിയ 16 ബില്യൺ ഡോളറിൻ്റെ 20 വർഷ ബോണ്ടുകളുടെ വിൽപന പ്രതീക്ഷിച്ച വിജയം കണ്ടില്ല. ഇതിനു പിന്നാലെ ദീർഘകാല ട്രഷറി വരുമാനം വർദ്ധിച്ചു. ബെഞ്ച്മാർക്ക് യുഎസ് 10 വർഷ നോട്ടിൻ്റെ ആദായം 10.8 ബേസിസ് പോയിൻ്റ് ഉയർന്ന് 4.589% ആയി. ഫെബ്രുവരി പകുതിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയായിരുന്നു ഇത്.

മെഡിക്കെയ്ഡ് ഹെൽത്ത് പ്രോഗ്രാം ഉൾപ്പെടെയുള്ള ബജറ്റ് വെട്ടിക്കുറവുകളെച്ചൊല്ലി റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ ഭിന്നത നിലനിന്നിരുന്നു. ഇതിനിടെയാണ്, റിപ്പബ്ലിക്കൻമാരുടെ നികുതി ബിൽ ഫെഡറൽ ഗവൺമെന്റിന്റെ നിലവിലെ 36.2 ട്രില്യൺ ഡോളർ കടത്തിലേക്ക് 3 ട്രില്യൺ ഡോളർ മുതൽ 5 ട്രില്യൺ ഡോളർ വരെ കൂട്ടിച്ചേർക്കുമെന്ന് ഒരു വിശകലന വിദഗ്ദ്ധൻ അഭിപ്രായപ്പെട്ടത്.