സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ട്രോങ്ങ് റൂമുകൾ തുറന്നു. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലെയും കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, എലത്തൂർ,ബാലുശ്ശേരി,പേരാമ്പ്ര, കൊയിലാണ്ടി, കുന്ദമംഗലം, ബേപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെ സ്ട്രോങ്ങ് റൂമുകൾ തുറന്നു.ആറരയോടെയാണ് റൂമുകൾ തുറന്നത്.

സുൽത്താൻ ബത്തേരി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ സെന്‍റ് മേരീസ് കോളേജിലെ സ്ട്രോങ്ങ് റൂം റിട്ടേണിംഗ് ഓഫീസറുടെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും സ്ഥാനാർഥികളുടെ ഏജന്‍റുമാരുടെയും സാന്നിധ്യത്തിലാണ് തുറന്നത്.

രാവിലെ എട്ട് മണിമുതൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങും. എക്സിറ്റി പോളുകളിൽ യുഡിഎഫ് വിജയം പ്രവചിക്കുമ്പോൾ‌ ജനവിധി തങ്ങൾക്കൊപ്പമാകുമെന്നാണ് എൽ ഡിഎഫ് അവകാശപ്പെടുന്നത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലായി ഏപ്രിൽ 9 ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 883 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പ് കളത്തിലുള്ളത്. ഇത്തവണ കേരളത്തിലെ പോളിംഗ് ശതമാനം 78.27 ശതമാനമായിരുന്നു. കനത്ത പോളിങ് നടന്ന സംസ്ഥാനത്ത് ഭരണം ആര് നേടുമെന്നതിൽ ആകാംഷയും ഏറെയാണ്.