വിഴിഞ്ഞം തുറമുഖം മറയാക്കി 300 കോടിയുടെ തട്ടിപ്പ്. മുഖ്യപ്രതി സൽമാൻ ഫാരിസ് പിടിയിൽ. എറണാകുളത്തെ വാടക വീട്ടിൽ നിന്നുമാണ് പിടിയിലായത്. കൊച്ചി സ്വദേശിനിയെയും പൊലീസ് ചോദ്യം ചെയ്യുന്നു. എറണാകുളം കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിക്കും. തമ്പാനൂർ പൊലീസാണ് യുവതിയെ ചോദ്യം ചെയ്യുന്നത്. പ്രതി സൽമാനുൽ ഫാരിസ് VISL ന്റെ പേരിൽ വ്യാജ രേഖയുണ്ടാക്കി യുവതിക്ക് അയച്ചിരുന്നു.

സൽമാനുൽ ഫാരിസിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു. മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിയാണ് സല്‍മാനുല്‍ ഫാരിസ് പി ടി. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ (വിഐഎസ്എല്‍) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വിഐഎസ്എല്‍ 300 കോടി രൂപയുടെ ടെന്‍ഡര്‍ തനിക്ക് ലഭിച്ചതായി അവകാശപ്പെടുന്ന വ്യാജ രേഖ പ്രതി നിര്‍മ്മിച്ചതായി പൊലീസ് പറഞ്ഞു. വിഐഎസ്എല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പുകളും ഈ രേഖയില്‍ വ്യാജമായി പതിച്ചിരുന്നു.പ്രതി ഈ രേഖ ഉപയോഗിച്ച് ആളുകളെ വഞ്ചിക്കാനും അവരില്‍ നിന്ന് നിക്ഷേപം നേടാനും ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വിഴിഞ്ഞം തുറമുഖ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങി ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം സല്‍മാനുല്‍ ഫാരിസിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വഞ്ചിക്കപ്പെട്ടവരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.