ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഡൽഹിയിലെ വസതിയിൽ തീപ്പിടുത്തമുണ്ടായതിനെത്തുടർന്ന് പണം കണ്ടെത്തിയ സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിനെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ശക്തമായി വിമർശിച്ചു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നത് ഏതൊരന്വേഷണത്തിനും എതിരെയുള്ള ഒരു സംരക്ഷണ കവചമായി കണക്കാക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഉപരാഷ്ട്രപതിയുടെ വാക്കുകൾ: 

ഇതേ സംഭവം ഒരു സാധാരണക്കാരന്റെ വീട്ടിലാണ് നടന്നതെങ്കിൽ അന്വേഷണം അതിവേഗത്തിൽ മുന്നോട്ട് പോയേനെ. എന്നാൽ ഇവിടെ കാര്യങ്ങൾ ഒച്ചിഴയുന്നതുപോലെ പോലും നടക്കുന്നില്ല. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നത് എല്ലാത്തരം അന്വേഷണങ്ങൾക്കുമെതിരെയുള്ള ഒരു സമ്പൂർണ്ണ ഉറപ്പായി കണക്കാക്കാനാവില്ലെന്നും, അങ്ങനെയൊരു സംരക്ഷണം നൽകുന്നത് സ്ഥാപനങ്ങളെ ദുഷിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജസ്റ്റിസ് വർമ്മയുടെ കേസ് അന്വേഷിച്ച മൂന്നംഗ ആഭ്യന്തര സമിതിയുടെ റിപ്പോർട്ടിനെയും ഉപരാഷ്ട്രപതി ചോദ്യം ചെയ്തു. ഈ റിപ്പോർട്ടിന് നിയമപരമായ സാധുതയില്ലെന്നും അദ്ദേഹം പറഞ്ഞു. സമിതിക്ക് പരമാവധി ഒരു ശുപാർശ നൽകാൻ മാത്രമേ കഴിയൂ. ആർക്കാണ് ശുപാർശ നൽകേണ്ടത്? എന്തിനാണ് ശുപാർശ നൽകേണ്ടത്?

ജഡ്ജിമാർക്കെതിരെയുള്ള നടപടിക്രമങ്ങൾ പാർലമെൻ്റിലാണ് നടക്കുന്നത്. അന്വേഷണം നടത്തേണ്ടത് എക്സിക്യൂട്ടീവിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നും ജുഡീഷ്യറിക്ക് അതിൽ പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഫ്‌ഐആർ ഇല്ലാത്തതുകൊണ്ട് നിലവിൽ നിയമപരമായ അന്വേഷണമൊന്നും നടക്കാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പോലീസ് സ്റ്റേഷനിൽ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു കേസ് രജിസ്റ്റർ ചെയ്യേണ്ടത് അവിടുത്തെ ഉദ്യോഗസ്ഥരുടെ കടമയാണ്. അത് ചെയ്യാതിരിക്കുന്നത് ഒരു കുറ്റമാണ്. അതുകൊണ്ട് തന്നെ എന്തുകൊണ്ടാണ് എഫ്‌ഐആർ ഇടാത്തതെന്ന് നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാവും, ധൻഖർ പറഞ്ഞു. ഉപരാഷ്ട്രപതി അടക്കമുള്ള ഏതൊരു ഭരണഘടനാ സ്ഥാപനത്തിലെ വ്യക്തിക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.