വെനസ്വേലയില്‍ നിന്ന് ലഭിച്ച എണ്ണയും സാമ്പത്തിക സഹായവും ഇനി ക്യൂബയ്ക്ക് ലഭിക്കില്ലെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാര്യങ്ങള്‍ വളരെ വൈകുന്നതിന് മുമ്പ് യു.എസുമായി കരാറിലേര്‍പ്പെടണമെന്നും അദേഹം അന്ത്യശാസനം നല്‍കി.

വര്‍ഷങ്ങളായി വെനസ്വേല നല്‍കി വന്നിരുന്ന എണ്ണയും പണവും ഉപയോഗിച്ചാണ് ക്യൂബ നിലനിന്നിരുന്നതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ഇതിന് പകരമായി വെനസ്വേലന്‍ സ്വേച്ഛാധിപതികള്‍ക്ക് ക്യൂബ സുരക്ഷാ സേവനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇനി മുതല്‍ ഒരു തുള്ളി എണ്ണയോ പണമോ വെനിസ്വേലയില്‍ നിന്ന് ക്യൂബയിലേക്ക് പോകില്ലെന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.

വെനസ്വേലയെ സംരക്ഷിക്കാന്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയായ അമേരിക്ക ഉണ്ടെന്നും അതിനാല്‍ ക്യൂബന്‍ സുരക്ഷാ സേനയുടെ ആവശ്യം അവര്‍ക്കില്ലെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന യുഎസ് ആക്രമണത്തില്‍ വെനസ്വേലയിലുണ്ടായിരുന്ന മിക്ക ക്യൂബന്‍ സൈനികരും കൊല്ലപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.