പൊള്ളാച്ചി: ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാൽപ്പാറ വിനോദയാത്ര ദുരന്തത്തിൽ ഡ്രൈവറുടെ പരിചയക്കുറവ് പ്രധാന കാരണമായേക്കാമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ചുരം റോഡിലെ ഇറക്കങ്ങളിൽ പാലിക്കേണ്ട ജാഗ്രത കുറഞ്ഞതാണ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയാൻ ഇടയാക്കിയതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കുത്തനെയുള്ള ഇറക്കങ്ങളിൽ ഗിയർ ഡൗൺ ചെയ്യാതെ വാഹനം ഇറക്കിയതാകാം അപകടത്തിന് വഴിവെച്ചത്. വാനിന് മറ്റ് യാന്ത്രിക തകരാറുകൾ ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ടയറുകളുടെയും ബ്രേക്കിന്റെയും അവസ്ഥ പ്രാഥമിക പരിശോധനയിൽ തൃപ്തികരമായിരുന്നു. റോഡിന്റെ വശങ്ങളിൽ മതിയായ സുരക്ഷാ ബാരിക്കേഡുകൾ ഇല്ലാത്തത് അപകടത്തിന്റെ ആഘാതം കൂട്ടി. എല്ലായിടത്തും ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശയുണ്ട്.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവൺമെന്റ് എൽപി സ്കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം നാട്ടിലേക്ക് മടങ്ങുന്നതിനിടെ 13-ാം ഹെയർപിൻ വളവിൽ വെച്ച് വാൻ നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലുള്ള 9-ാം വളവിലേക്ക് മറിയുകയായിരുന്നു.



