വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ തുടര്‍ഭരണം പിണറായി വിജയന്‍ അട്ടിമറിച്ചെന്ന വെളിപ്പെടുത്തലുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ സുരേഷ് കുമാര്‍. 2011ലെ തിരഞ്ഞെടുപ്പില്‍ 13 മണ്ഡലങ്ങളില്‍ തോല്‍പ്പിക്കണമെന്ന ഉദ്ദേശത്തോടെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെന്നാണ് ആരോപണം. വിഎസ്സിനൊപ്പം എന്റെ ദിനങ്ങള്‍ എന്ന പുസ്തകത്തിലൂടെയാണ് സുരേഷ് കുമാര്‍ ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള ചില പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് വി എസ് അച്യുതാനന്ദന് തുടര്‍ഭരണം ലഭിക്കാതെ പോയതെന്ന് മുന്‍പ് തന്നെ പല കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ഭരണം ലഭിക്കാതിരിക്കാന്‍ പരിശ്രമിച്ചത് പിണറായി വിജയനായിരുന്നു എന്നാണ് പുസ്തകത്തിലൂടെ സുരേഷ് കുമാര്‍ ഉന്നയിച്ചിരിക്കുന്നത്. ഇത് വി എസ് തന്നോട് പറഞ്ഞെന്നാണ് സുരേഷ് കുമാര്‍ അവകാശപ്പെടുന്നത്.

വി എസ് അച്യുതാനന്ദന്റെ കാലത്ത് ഫയല്‍ കടത്താന്‍ സിപിഐഎം തന്നെ മൂന്ന് പേര്‍ക്ക് ചുമതല നല്‍കിയിരുന്നുവെന്ന ഗുരുതര ആരോപണവും പുസ്തകത്തിലുണ്ട്. എകെജി സെന്റര്‍ അറിയാതെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഒരു ഫയല്‍ നീക്കവും നടക്കാറില്ല. മുഖ്യമന്ത്രിയുടെ ഓഫിസിലെത്തുന്ന ഫയലുകള്‍ പ്രൈവറ്റ് സെക്രട്ടറി എസ് രാജേന്ദ്രനും പൊളിറ്റിക്കല്‍ സെക്രട്ടറി കെ എന്‍ ബാലഗോപാലും സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി എന്‍ ചന്ദ്രശേഖര്‍ പണിക്കറും എകെജി സെന്ററിലേക്ക് കടത്തിയിരുന്നുവെന്നാണ് ആരോപണം.

മൂന്നാര്‍ ദൗത്യം പാതിവഴിയില്‍ മുടങ്ങിയതിനുള്ള കാരണവും ദൗത്യത്തിന് നേതൃത്വം നല്‍കിയിരുന്ന സുരേഷ് കുമാര്‍ പുസ്തകത്തിലൂടെ തുറന്നുപറയുന്നുണ്ട്.ദൗത്യം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിലും ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നുവെന്നാണ് ആരോപണം.അന്നത്തെ ദേവികുളം സബ് കളക്ടറും നിലവില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയുമായ രത്തന്‍ കേല്‍ക്കറിനെതിരായാണ് പ്രധാന ആരോപണം.ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ പരാമര്‍ശിക്കപ്പെടുന്ന പുസ്തകം തിരുവനന്തപുരത്ത് ഇന്ന് പ്രകാശനം ചെയ്തു. കെ സുധാകരന്‍ കെമാല്‍ പാഷക്ക് നല്‍കിയായിരുന്നു. പുസ്തകപ്രകാശനം. കഴിഞ്ഞ സര്‍ക്കാരിനോട് കൊമ്പുകോര്‍ത്ത പ്രമുഖരായിരുന്നു പ്രകാശന വേദിയില്‍.