ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: ഇറാനും അമേരിക്കയും തമ്മിലുള്ള നിലവിലെ സംഘര്‍ഷം ആഗോളതലത്തില്‍ വലിയ ആശങ്കകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ജനുവരിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. ഇറാനില്‍ തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളും അത് അടിച്ചമര്‍ത്താന്‍ ഇറാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന കടുത്ത നടപടികളുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.

2025 ഡിസംബറില്‍ ആരംഭിച്ച പ്രതിഷേധങ്ങളില്‍ ഇതിനോടകം അയ്യായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് നയതന്ത്ര ബന്ധം കൂടുതല്‍ വഷളായത്.ഇറാനെ ലക്ഷ്യമാക്കി പശ്ചിമേഷ്യന്‍ തീരത്തേക്ക് അമേരിക്ക വമ്പന്‍ നാവികപ്പടയെ അയച്ചിരിക്കുകയാണ്.

യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പലിന്റെ നേതൃത്വത്തിലുള്ള ഈ സന്നാഹത്തില്‍ അയ്യായിരത്തിലധികം നാവികരും എഫ്-35 യുദ്ധവിമാനങ്ങളും മിസൈല്‍ ഡിസ്‌ട്രോയറുകളും ഉള്‍പ്പെടുന്നു. ഇറാന്‍ ഭരണകൂടം തങ്ങളുടെ ജനങ്ങളെ കൊല്ലുന്നത് തുടര്‍ന്നാല്‍ ‘അതിശക്തമായ സൈനിക നടപടി’ നേരിടേണ്ടി വരുമെന്നാണ് ട്രംപ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. തന്റെ ഇടപെടല്‍ മൂലം നൂറുകണക്കിന് ആളുകളുടെ വധശിക്ഷ തടയാന്‍ കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെടുന്നു.

അമേരിക്കയുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്ന നിലപാടിലാണ് ഇറാന്‍. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക ഇടപെടേണ്ടതില്ലെന്നും, ആക്രമണമുണ്ടായാല്‍ തങ്ങള്‍ തിരിച്ചടിക്കുമെന്നും ഇറാന്‍ സൈനിക മേധാവികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അയല്‍രാജ്യങ്ങള്‍ തങ്ങളുടെ മണ്ണ് ഇറാനെതിരെ ഉപയോഗിക്കാന്‍ അമേരിക്കയെ അനുവദിക്കരുതെന്നും അല്ലാത്തപക്ഷം അവരെ ശത്രുരാജ്യങ്ങളായി കണക്കാക്കുമെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ സംഘര്‍ഷം മുസ്ലിം രാജ്യങ്ങളുമായുള്ള യുഎസിന്റെ ബന്ധത്തില്‍ വലിയ വിള്ളലുകള്‍ ഉണ്ടാക്കുന്നുണ്ട്. സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ മേഖലയില്‍ ഒരു പൂര്‍ണ്ണ തോതിലുള്ള യുദ്ധം ഒഴിവാക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനെതിരായ സൈനിക നടപടിക്ക് തങ്ങളുടെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് യുഎഇ ഇതിനോടകം വ്യക്തമാക്കി. ഇത് അമേരിക്കയുടെ മേഖലയിലെ സ്വാധീനത്തിന് വെല്ലുവിളിയാകുന്നുണ്ട്.

ഇറാനും അമേരിക്കയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ അത് ആഗോള സാമ്പത്തിക രംഗത്തെ തകിടം മറിക്കും. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്ക് തടസ്സപ്പെടുന്നത് ഇന്ധനവില കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. കൂടാതെ, മേഖലയിലെ ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകാനും ഇത് വഴിതെളിക്കും.

സമാധാനപരമായ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ട്രംപ് താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, സൈനിക വിന്യാസം വര്‍ദ്ധിപ്പിക്കുന്നത് യുദ്ധഭീതി വര്‍ദ്ധിപ്പിക്കുന്നു. വരും ദിവസങ്ങളില്‍ ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങളും അന്താരാഷ്ട്ര ഇടപെടലുകളും ഈ സംഘര്‍ഷത്തിന്റെ ഗതി നിര്‍ണ്ണയിക്കും എന്നാണ് നയതന്ത്ര വിദഗ്ധര്‍ പൊതുവേ വിലയിരുത്തുന്നത്.