ൾദൈവങ്ങൾക്കും ഭാവി പ്രവചനങ്ങൾക്കും എല്ലാക്കാലത്തും എവിടെയും സ്വീകാര്യത ലഭിക്കുന്നു. ഭാവിയെ കുറിച്ചുള്ള മനുഷ്യരുടെ ആശങ്കയും ഭയവുമാണ് ഇത്തരം ആളുകൾക്ക് സ്വീകാര്യത നേടിക്കൊടുക്കുന്നത്. ജാതകം നോക്കി കവടി നിരത്തി ഭാവി പറയുന്ന പരമ്പരാഗത ഇന്ത്യന്‍ ജ്യോതിഷികളോടൊപ്പം നില്‍ക്കുന്ന ജ്യോതിഷികൾ ലോകത്ത് പല ഭാഗങ്ങളിലുമുണ്ട്. അവരുടെ ഭാവി പ്രവചന രീതികളില്‍ വ്യത്യാസങ്ങളുണ്ടാകാമെന്ന് മാത്രം. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു ഭാവി പ്രവചന വീഡിയോ കാഴ്ചക്കാരെ ഏറെ ആകർഷിച്ചു. 

സ്വയം പ്രഖ്യാപിത സമയ സഞ്ചാരിയായ എൽവിസ് തോംസൺ എന്നയാളുടെ 2025 നെ കുറിച്ചുള്ള പ്രവചനങ്ങളുടെ വീഡിയോ ആയിരുന്നു അത്. 2025-ൽ സംഭവിക്കാനിടയുള്ള അഞ്ച് ദുരന്തങ്ങൾ ഏതൊക്കെ ദിവസങ്ങളില്‍ സംഭവിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രവചനം. ഈ പ്രവചന വീഡിയോ എൽവിസ് തോംസൺ ജനുവരി ഒന്നാം തിയതി തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവച്ചത്. 

ഏപ്രിൽ 6 -ന് 24 കിലോമീറ്റർ വീതിയും മണിക്കൂറിൽ 1,046 കിലോമീറ്റർ വേഗതയുമുള്ള ഒരു ചുഴലിക്കാറ്റ് അമേരിക്കയിലെ ഒക്ലഹോമയെ നശിപ്പിക്കുമെന്നായിരുന്നു തോംസണിന്‍റെ ആദ്യ പ്രവചനം. മെയ് 27 -ന് ഒരു രണ്ടാം അമേരിക്കൻ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുമെന്നും അത് ടെക്സസിന്‍റെ വേർപിരിയലിലേക്ക് നയിക്കുമെന്നും ആണവായുധങ്ങൾ ഉൾപ്പെടുന്ന ഒരു മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാവുകയും ഒടുവിൽ അമേരിക്കയെ സർവ്വ നാശത്തിലേക്ക് തള്ളിവിടുമെന്നും എൽവിസ് തോംസൺ അവകാശപ്പെട്ടു. 

മൂന്നാമതായി സെപ്റ്റംബർ 1 -ന് ചാമ്പ്യൻ എന്ന അന്യഗ്രഹ ജീവിയുടെ വരവും അദ്ദേഹം പ്രവചിക്കുന്നു.  12,000 മനുഷ്യരെ അവരുടെ സുരക്ഷയ്ക്കായി മറ്റൊരു ജനവാസമുള്ള ഗ്രഹത്തിലേക്ക് കൊണ്ടുപോകാനാണ് ചാമ്പ്യന്‍റെ വരവ്. അതേസമയം ഭൂമിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന അന്യഗ്രഹജീവികളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. സെപ്റ്റംബർ 19 -ന് അമേരിക്കയുടെ കിഴക്കൻ തീരത്ത് ഒരു വലിയ കൊടുങ്കാറ്റ് ആഞ്ഞടിക്കും. ഇത് വലിയ നാശനഷ്ടമായിരിക്കും വരുത്തി വയ്ക്കുക. അഞ്ചാമതായി നവംബർ 3 -ന്, നീലത്തിമിംഗലത്തേക്കാൾ ആറിരട്ടി വലിപ്പമുള്ളതും സെറീൻ ക്രൗൺ എന്ന് പേരുള്ളതുമായ ഒരു ഭീമാകാരമായ കടൽജീവിയെ പസഫിക് സമുദ്രത്തിൽ കണ്ടെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഭാവിയെ കുറിച്ച് ഇതുവരെ ആരും പ്രവചിക്കാത്തതരം പ്രവചനങ്ങളുമായി എത്തിയ വീഡിയോ ഇതിനകം രണ്ട് കോടിയോളം പേരാണ് കണ്ടത്. ചിലര്‍ തോംസണിന്‍റെ വീഡിയോയെ കണക്കിന് കളിയാക്കി. അദ്ദേഹത്തിന് രണ്ട് ലോട്ടറി ടിക്കറ്റ് അടിക്കേണ്ടതുണ്ട് എന്നായിരുന്നു ഒരു കുറിപ്പ്.  വീഡിയോ സൂക്ഷിച്ച് വയ്ക്കുകയാണെന്നും പ്രവചനങ്ങൾ തെറ്റിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. മറ്റ് ചിലര്‍ 24 കിലോമീറ്റർ വീതിയില്‍ 1,046 കിലോമീറ്റർ വേഗതയില്‍ ഒരു ചുഴലിക്കാറ്റ് വീശുകയെന്നാല്‍ അസംഭവ്യമാണെന്ന് കണക്കുകൾ നിരത്തി വിശദമാക്കി. അത്തരമൊരു ചുഴലിക്കാറ്റിന് ശേഷം അവിടെ അമേരിക്ക കാണുമോയെന്നായിരുന്നു മറ്റ് ചിലരുടെ സംശയം. കഴിഞ്ഞ വര്‍ഷവും എൽവിസ് തോംസൺ സമാനമായ ചില പ്രവചനങ്ങൾ നടത്തിയെന്നും പക്ഷേ, അതിലൊന്ന്  പോലും യഥാര്‍ത്ഥ്യമായില്ലെന്നും ഒരു കാഴ്ചക്കാരനെഴുതി. മറ്റ് ചിലര്‍ അന്യഗ്രഹ ജീവി മനുഷ്യനെ മറ്റൊരു ഗ്രഹത്തിലേക്ക് കൊണ്ടു പോകുന്നതിനെ രൂക്ഷമായി കളിയാക്കി.