പശ്ചിമേഷ്യൻ സംഘർഷം പുതിയ തലത്തിലേക്ക് എത്തിച്ചുകൊണ്ട്, ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാൻ്റെ എല്ലാ കപ്പൽ ഗതാഗതവും തടയാൻ അമേരിക്കൻ സൈന്യം നടപടി ആരംഭിച്ചു. അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ നിർദ്ദേശപ്രകാരം, ഇറാനിയൻ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതും അവിടെ നിന്ന് പുറത്തേക്ക് പോകുന്നതുമായ എല്ലാ വാണിജ്യ-നാവിക കപ്പലുകളെയും തടയുമെന്ന് യുഎസ് സൈന്യം അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 14:00 ജിഎംടി (ഇന്ത്യൻ സമയം വൈകുന്നേരം 7:30) മുതലാണ് ഈ നാവിക ഉപരോധം പ്രാബല്യത്തിൽ വരുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതകളിൽ ഒന്നായ ഹോർമുസ് പൂർണ്ണമായും സംഘർഷഭരിതമായി.

അന്താരാഷ്ട്ര സമുദ്ര നിയമങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട് അമേരിക്ക നടത്തുന്ന ഈ നീക്കം ‘കടൽക്കൊള്ള’ ആണെന്ന് ഇറാൻ സൈന്യം പ്രതികരിച്ചു. അന്താരാഷ്ട്ര ജലപാതകളിൽ കപ്പലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ഇറാൻ വ്യക്തമാക്കി. ഇത്രയും വലിയ ജലപാതയിലൂടെ നീങ്ങുന്ന ഭീമൻ ടാങ്കറുകളെ തടയുക എന്നത് അമേരിക്കൻ സൈന്യത്തിന് അത്ര എളുപ്പമുള്ള ദൗത്യമാകില്ലെന്ന് തെഹ്‌റാൻ സർവകലാശാലയിലെ ഗവേഷകർ അഭിപ്രായപ്പെട്ടു. എന്നാൽ, തങ്ങളുടെ രാജ്യത്തേക്കുള്ള ഭക്ഷണവും അവശ്യസാധനങ്ങളും തടയാനുള്ള അമേരിക്കൻ നീക്കത്തെ കടുത്ത രീതിയിൽ നേരിടുമെന്ന മുന്നറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്.

അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ ഈ കടുത്ത തീരുമാനത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വാഗതം ചെയ്തു. ഇറാൻ നിയമങ്ങൾ ലംഘിക്കുകയാണെന്നും അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കാബിനറ്റ് യോഗത്തിൽ പറഞ്ഞു. എന്നാൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അമേരിക്കയുടെ നാവിക ഉപരോധത്തെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി. അമേരിക്കൻ നീക്കം ആഗോള വിപണിയെ തകർക്കുമെന്നും പ്രതിദിനം 20 ലക്ഷം ബാരൽ ഇറാനിയൻ എണ്ണ വിതരണം തടസ്സപ്പെടുന്നത് ഇന്ധനവില വർദ്ധിപ്പിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകി. ഹോർമുസിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടു.

അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഇന്ത്യൻ കപ്പലുകൾക്ക് എല്ലാവിധ സുരക്ഷയും സഹായവും നൽകാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചു. ഇന്ത്യയുമായി തങ്ങൾക്ക് നല്ല ബന്ധമാണുള്ളതെന്നും ഇന്ത്യൻ കപ്പലുകളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ സഹകരിക്കുമെന്നും ഇറാൻ്റെ ഇന്ത്യൻ സ്ഥാനപതി മുഹമ്മദ് ഫതലി വ്യക്തമാക്കി.