ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: അമേരിക്കയും ബംഗ്ലാദേശും തമ്മിലുള്ള പുതിയ വ്യാപാര കരാര്‍ പ്രകാരം ബംഗ്ലാദേശില്‍ നിന്നുള്ള ഇറക്കുമതി തീരുവ 19 ശതമാനമായി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം കുറച്ചിരിക്കുകയാണ്. എന്നാല്‍, ഈ കരാറിലെ ഏറ്റവും ശ്രദ്ധേയമായ വശം അമേരിക്കന്‍ ഉത്ഭവം ഉള്ള പരുത്തിയും കൃത്രിമ നാരുകളും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വസ്ത്രങ്ങള്‍ക്ക് നല്‍കുന്ന ‘സീറോ ടാരിഫ്’ അഥവാ പൂജ്യം ശതമാനം നികുതി എന്ന ഇളവാണ്. ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ കയറ്റുമതിക്കാര്‍ക്കിടയില്‍ ഇത് വലിയ ആശങ്കയ്ക്ക് വഴിതെളിച്ചിട്ടുണ്ട്.

ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ബംഗ്ലാദേശിന് നല്‍കുന്ന ഈ നികുതി ഇളവ് ഇന്ത്യയെ വലിയ തോതില്‍ ബാധിക്കാന്‍ സാധ്യതയില്ല. നിലവില്‍ ബംഗ്ലാദേശില്‍ നിന്നുള്ള വസ്ത്രങ്ങള്‍ക്ക് അമേരിക്ക 12% സാധാരണ തീരുവയും 19% അധിക തീരുവയും ചേര്‍ത്ത് ആകെ 31% നികുതിയാണ് ഈടാക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഏകദേശം 30% (12% MFN + 18% Reciprocal) ആണ്. അമേരിക്കന്‍ പരുത്തി ഉപയോഗിക്കുന്നതിലൂടെ ബംഗ്ലാദേശിന് 19% അധിക തീരുവ ഒഴിവാക്കി 12% നികുതിയില്‍ കയറ്റുമതി നടത്താമെങ്കിലും ഇത് പ്രായോഗികമായി വലിയ മാറ്റമുണ്ടാക്കില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ബംഗ്ലാദേശിന്റെ വസ്ത്ര ഉത്പാദന മേഖല പ്രധാനമായും യൂറോപ്യന്‍ യൂണിയനെയാണ് ആശ്രയിക്കുന്നത്. 2024-ലെ കണക്കുകള്‍ പ്രകാരം ബംഗ്ലാദേശിന്റെ ആകെ വസ്ത്ര കയറ്റുമതിയുടെ 63 ശതമാനവും യൂറോപ്പിലേക്കാണ്. യൂറോപ്പില്‍ നികുതി രഹിത പ്രവേശനം ലഭിക്കുന്നതിനായി രൂപപ്പെടുത്തിയ ബംഗ്ലാദേശിന്റെ വിതരണ ശൃംഖല, അമേരിക്കന്‍ നിബന്ധനകള്‍ പാലിക്കുന്നതിനായി പെട്ടെന്ന് മാറ്റം വരുത്തുക പ്രയാസകരമാണ്. 2024-ല്‍ അമേരിക്കയിലേക്കുള്ള അവരുടെ കയറ്റുമതി കേവലം 7.4 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു.

മറ്റൊരു പ്രധാന വെല്ലുവിളി അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയാണ്. ബംഗ്ലാദേശ് തങ്ങളുടെ വസ്ത്ര നിര്‍മ്മാണത്തിന് ആവശ്യമായ നൂല്‍, തുണിത്തരങ്ങള്‍ എന്നിവയ്ക്കായി പ്രധാനമായും ചൈനയെയും (9 ബില്യണ്‍ ഡോളര്‍) ഇന്ത്യയെയുമാണ് (3.1 ബില്യണ്‍ ഡോളര്‍) ആശ്രയിക്കുന്നത്. ഇതില്‍ അമേരിക്കയുടെ പങ്ക് വെറും 274 മില്യണ്‍ ഡോളര്‍ മാത്രമാണ്. അമേരിക്കന്‍ പരുത്തി ഉപയോഗിച്ചാല്‍ മാത്രമേ നികുതി ഇളവ് ലഭിക്കൂ എന്നതിനാല്‍, നിലവിലുള്ള വിതരണക്കാരെ ഉപേക്ഷിച്ച് അമേരിക്കയില്‍ നിന്ന് പരുത്തി ഇറക്കുമതി ചെയ്യുന്നത് ബംഗ്ലാദേശിന് ചെലവേറിയതാകും.

കൂടാതെ, ബംഗ്ലാദേശിലെ വസ്ത്ര നിര്‍മ്മാണ യൂണിറ്റുകളില്‍ ഭൂരിഭാഗവും ഇറക്കുമതി ചെയ്ത നൂലും തുണിയും ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അമേരിക്ക പ്രധാനമായും നല്‍കുന്നത് അസംസ്‌കൃത പരുത്തി മാത്രമാണ്. ഇതിനെ നൂലാക്കി മാറ്റുന്നതിനും മറ്റ് സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനം ബംഗ്ലാദേശില്‍ ആവശ്യമാണ്. നിലവില്‍ അത്തരം പശ്ചാത്തല സൗകര്യങ്ങള്‍ അവിടെ പരിമിതമായതിനാല്‍ പെട്ടെന്നൊരു മാറ്റം സാധ്യമല്ല.

അമേരിക്കന്‍ നിബന്ധനകള്‍ പാലിക്കുന്നതിനായി വിതരണ ശൃംഖല മാറ്റുന്നത് ലാഭകരമല്ലാത്തതിനാല്‍ ബംഗ്ലാദേശിന്റെ കയറ്റുമതിയില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യതയില്ല. യൂറോപ്യന്‍ വിപണിയിലെ നികുതി രഹിത സൗകര്യങ്ങള്‍ ഉള്ളപ്പോള്‍, കര്‍ശനമായ നിബന്ധനകളുള്ള അമേരിക്കന്‍ വിപണിക്ക് വേണ്ടി ഉത്പാദന രീതി മാറ്റാന്‍ ബംഗ്ലാദേശ് തയ്യാറായേക്കില്ല. അതിനാല്‍ ഈ കരാര്‍ ഇന്ത്യന്‍ കയറ്റുമതി മേഖലയെ സാരമായി ബാധിക്കില്ലെന്നാണ് വിദഗ്ധ പക്ഷം.