സമാധാന ചർച്ചകൾ പൂർണ്ണമായും സ്തംഭിച്ച നിലവിലെ പശ്ചാത്തലത്തിൽ ഇറാനെതിരെ അതീവ ഗുരുതരമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. യുഎസുമായി എത്രയും വേഗം സമാധാനക്കരാറിലെത്തിയില്ലെങ്കിൽ ഇറാൻ എന്ന രാജ്യത്തിന്റെ ഒന്നും തന്നെ ബാക്കിയുണ്ടാവില്ലെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. ഇറാന്റെ കാര്യത്തിൽ സമയം അതിവേഗം അതിക്രമിച്ചു കൊണ്ടിരിക്കുകയാണെന്നും (Clock is ticking), സമാധാന ശ്രമങ്ങളോട് അവർ ഉടൻ സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴി ഞായറാഴ്ച വൈകുന്നേരം പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇറാനെതിരെ ഈ മുന്നറിയിപ്പ് നൽകിയത്. ‘ഇറാന്റെ സമയം അവസാനിക്കുകയാണ്, അവർ വേഗത്തിൽ നീങ്ങുന്നതാണ് നല്ലത്, അല്ലാത്തപക്ഷം അവിടെ ഒന്നും ബാക്കിയുണ്ടാവില്ല. സമയം വളരെ വിലപ്പെട്ടതാണ്’ (TIME IS OF THE ESSENCE!) എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. ആണവ പരീക്ഷണങ്ങളിൽ നിന്നും പിന്മാറാൻ ഇറാൻ വിസമ്മതിക്കുന്നതാണ് പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്.

ചർച്ചകൾ പരാജയപ്പെട്ടതോടെ ഇറാനെതിരെയുള്ള അടുത്ത ഘട്ട സൈനിക നീക്കങ്ങളെക്കുറിച്ച് തീരുമാനിക്കാൻ മേയ് 19 ചൊവ്വാഴ്ച ട്രംപ് വൈറ്റ് ഹൗസിൽ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. നിലവിലുള്ള വെടിനിർത്തൽ സംവിധാനം നിലവിൽ തകർച്ചയുടെ വക്കിലാണെന്നും സൈനിക നീക്കം അനിവാര്യമാണെന്നുമാണ് ആക്സിയോസ് (Axios) റിപ്പോർട്ട് ചെയ്യുന്നത്.

ഇറാനെതിരെയുള്ള തുടർ സൈനിക നടപടികളെക്കുറിച്ച് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഞായറാഴ്ച അരമണിക്കൂറിലധികം ഫോണിൽ സംസാരിച്ചു. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതിനെക്കുറിച്ചുള്ള സാധ്യതകൾ ഇരു നേതാക്കളും ചർച്ച ചെയ്തതായാണ് സൂചന. അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങളിൽ യുഎസ് യാതൊരുവിധ വിട്ടുവീഴ്ചകൾക്കും തയ്യാറായിട്ടില്ലെന്നാണ് ഇറാൻ മാധ്യമങ്ങൾ ആരോപിക്കുന്നത്. ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്റെ ഭീഷണി ആഗോള എണ്ണവില വർദ്ധിപ്പിക്കുമെന്നത് അമേരിക്കൻ ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.