വാഷിങ്ടൺ: വെനസ്വേലയ്‌ക്കെതിരായ അധിനിവേശത്തിന് പിന്നാലെ ക്യൂബയെ ലക്ഷ്യം വെച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ക്യൂബ അമേരിക്കയുമായി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ വെനസ്വേലയിൽ നിന്ന് ലഭിക്കുന്ന എണ്ണയും പണവും നിലയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിൻ്റെ പ്രതികരണം. 

ക്യൂബ ഇപ്പോൾ വലിയ പ്രതിസന്ധിയിലാണെന്നും രാജ്യം തകർച്ചയുടെ വക്കിലാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ട്രൂത്ത് സോഷ്യലിലൂടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയായായിരുന്നു ട്രംപിൻ്റെ പ്രതികരണം. കഴിഞ്ഞ കുറേ വർഷങ്ങളായി വെനസ്വേല നൽകി വന്നിരുന്ന എണ്ണയും പണവും ഉപയോഗിച്ചാണ് ക്യൂബ നിലനിൽക്കുന്നതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ഇതിന് പകരമായി വെനസ്വേലൻ സ്വേച്ഛാധിപതികൾക്ക് ക്യൂബ സുരക്ഷാ സേവനങ്ങൾ നൽകിയിരുന്നു. എന്നാൽ ഇനി മുതൽ ക്യൂബയുടെ സുരക്ഷ വെനസ്വേലയ്ക്ക് ആവശ്യമില്ലെന്നും വെനസ്വേലയെ സംരക്ഷിക്കാൻ ഇപ്പോൾ ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയായ അമേരിക്ക ഉണ്ടെന്നും ട്രംപ് പറഞ്ഞു. ക്യൂബയെ തകർക്കാൻ സൈന്യത്തിൻ്റെ ആവശ്യം വരില്ലെന്നും ട്രംപ് കൂട്ടിചേർത്തു. അതിനിടയിൽ യുഎസ് സെനറ്റർ മാർക്കോ റൂബിയോ ക്യൂബയുടെ പ്രസിഡന്റ് ആകുമെന്നും ട്രംപ് സൂചന നൽകിയിട്ടുണ്ട്.