വാഷിങ്ടണ്‍: ഇറാനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താനെന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കുമറിയില്ലെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിക്കുന്നതിലേക്ക് അമേരിക്ക കൂടുതല്‍ അടുക്കുകയാണോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘ എനിക്ക് അത് പറയാന്‍ പറ്റില്ല. ഞാന്‍ അത് ചെയ്യുമെന്ന് പോലും നിങ്ങള്‍ക്കറിയില്ല. ഞാന്‍ ചിലപ്പോള്‍ ചെയ്‌തേക്കാം, ചെയ്യാതിരിക്കാം. ഞാനെന്ത് ചെയ്യുമെന്ന് ആര്‍ക്കുമറിയില്ല’, ട്രംപ് പറഞ്ഞു. ഇറാന് വളരെയധികം പ്രശ്‌നമുണ്ടെന്നും അവര്‍ ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ‘നിങ്ങള്‍ എന്തുകൊണ്ട് ഈ മരണവും നാശവും സംഭവിക്കുന്നതിന് മുമ്പ് എന്നോട് ചര്‍ച്ച നടത്തിയില്ലെന്ന് ഞാന്‍ ചോദിച്ചു. രണ്ടാഴ്ച മുമ്പ് എന്തുകൊണ്ട് എന്നോട് ചര്‍ച്ച നടത്തിയില്ല? നിങ്ങള്‍ക്ക് ഒരു രാജ്യമുണ്ടാകുമായിരുന്നുവെന്ന് ഞാന്‍ ജനങ്ങളോട് പറഞ്ഞു’, ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം അമേരിക്കയ്‌ക്കെതിരെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രംഗത്തെത്തിയിരുന്നു. ട്രംപിന്റെ ഭീഷണിയില്‍ ഇറാന്‍ പേടിക്കില്ലെന്ന് ഖമേനി പറഞ്ഞു. ഇറാനോട് കീഴടങ്ങാന്‍ ആവശ്യപ്പെടുന്നത് ബുദ്ധിയല്ലെന്നും അദ്ദേഹം പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു ഖമേനിയുടെ പ്രതികരണം. ഇറാനിയന്‍ മാധ്യമങ്ങളിലൂടെ ടെലിവിഷന്‍ സന്ദേശത്തിലൂടെ അദ്ദേഹം ലോകത്തെ അഭിസംബോധന ചെയ്തിരുന്നു.