ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്ക് പൂർണനിയന്ത്രണമെന്ന് ഡൊണൾഡ് ട്രംപ്. യുഎസ് നാവികസേനയുടെ അനുവാദമില്ലാതെ ഒരു കപ്പലിനും ഹോർമുസ് കടക്കാനാകില്ല. കരാറിനായി ഇറാനെ സമ്മർദത്തിലാക്കാൻ ഹോർമുസിനെ പൂർണമായും നിയന്ത്രണത്തിലാക്കിയെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെ ആണ് പ്രതികരണം. ഇറാന് ഇത് കഠിനസമയമാണ്. അവരുടെ നേതാവ് ആരെന്ന് അവർക്ക് കണ്ടെത്താൻ ആകുന്നില്ല.

ഹോർമുസിൽ മൈനുകൾ സ്ഥാപിക്കുന്നവരെ വെടിവെയ്ക്കാൻ ഉത്തരവ് നൽകിയിട്ടുണ്ടെന്നും ട്രംപ് കുറിച്ചു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രവ്യാപാര പാതകളിൽ ഒന്നായ ഇവിടെ മൈനുകൾ സ്ഥാപിച്ച് കപ്പൽ ഗതാഗതം തടസപ്പെടുത്താനുള്ള ഇറാന്‍റെ നീക്കങ്ങളെ എന്ത് വില കൊടുത്തും നേരിടുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

യാതൊരുവിധത്തിലുള്ള മടിയും കൂടാതെ ശത്രു ബോട്ടുകളെ തകർക്കാനാണ് സൈന്യത്തിന് നൽകിയിരിക്കുന്ന ഉത്തരവ്.ഇറാന്‍റെ നാവികസേനയിലെ 159 കപ്പലുകളും നിലവിൽ കടലിന്‍റെ അടിത്തട്ടിലാണെന്നും അവരുടെ നാവിക ശക്തി നാമമാത്രമാണെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം, കടലിടുക്കിൽ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ അമേരിക്കൻ സേന അതിവേഗത്തിൽ തുടരുകയാണ്. ഈ പ്രവർത്തനങ്ങളുടെ വേഗതയും വ്യാപ്തിയും മൂന്നിരട്ടിയായി വർദ്ധിപ്പിക്കാൻ താൻ നിർദ്ദേശിച്ചതായും ട്രംപ് വ്യക്തമാക്കി.