ഭോപ്പാല്‍: മധ്യപ്രദേശിലെ ദാമോയില്‍ ആരാധനാലയത്തിലേക്ക് പോവുകയായിരുന്ന ട്രാക്ടര്‍ ട്രോളി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാത്രി ഫത്തേപൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം. 10 വയസുള്ള കുട്ടിയും ഒരു സ്ത്രീയും അപകട സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റിരുന്ന രണ്ട് പേര്‍ പിന്നീടാണ് മരിച്ചത്.

അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കറ്റു. ഇവരില്‍ പത്തോളം പേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത ജില്ലയിലെ ഒരു ആരാധനാലയത്തിലേക്ക് ട്രാക്ടര്‍ ട്രോളിയില്‍ യാത്ര ചെയ്തിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. യാത്രയ്ക്കിടെ ഫത്തേപ്പൂരില്‍ വെച്ച് നിയന്ത്രണം നഷ്ടമായി ട്രോളി മറിയുകയായിരുന്നു. 

പ്രദേശവാസികളില്‍ നിന്ന് അപകടം സംബന്ധിച്ച വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് സംഘം സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഹട്ട സിവില്‍ ആശുപത്രിയില്‍ എത്തിച്ചവരില്‍ ഗുരുതര പരിക്കുള്ളവരെ പിന്നീട് ദാമോ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ സിവില്‍ ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ തുടരുകയാണ്. 

പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നതിനാല്‍ റോഡില്‍ നിന്ന് വഴുതിയതും രാത്രി വേണ്ടത്ര വെളിച്ചമില്ലാതെ യാത്ര ചെയ്തതുമാവാം അപകട കാരണമായതെന്നാണ് നിഗമനം. അപകട കാരണം ഉള്‍പ്പെടെ കണ്ടെത്താനുള്ള വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.