തിരുവനന്തപുരം നെടുമങ്ങാട് പനവൂരിലെ ഒന്നരവയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതികളായ അമ്മ അഖിലയും രണ്ടാനച്ഛന്‍ അഷ്‌കറും റിമാന്‍ഡില്‍. നെടുമങ്ങാട് സെക്കന്‍ഡ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. അഷ്‌കറിന് എതിരെ കൊലപാതകക്കുറ്റം ചുമത്തി.

കുഞ്ഞിനെ സ്ഥിരമായി മര്‍ദിച്ചിരുന്നുവെന്നാണ് അഷ്‌കറിന്റെ കുറ്റസമ്മതം. ഒന്നര വയസുകാരന്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയായിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ 51 ഓളം മുറിവുകള്‍ ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തെളിവ് നശിപ്പിക്കാനും ശ്രമങ്ങള്‍ ഉണ്ടായതായി പൊലീസ് പറയുന്നു. ഫോറന്‍സിക് സംഘം എത്തുന്നതിന് മുന്‍പ് പ്രതി അഷ്‌കറിന്റെ അമ്മയും സഹോദരിയും ചേര്‍ന്ന് വീട് കഴുകി വൃത്തിയാക്കിയെന്ന് നാട്ടുകാര്‍ പറഞ്ഞു.കുഞ്ഞിന്റെ തുണികളും, കത്തുകളും വീട്ടില്‍ കത്തിച്ച നിലയില്‍ കണ്ടെത്തി.

അഷ്‌കര്‍ സ്ഥിരം കുറ്റവാളിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അഷ്‌കറിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രം?ഗത്തെത്തിയിരുന്നു. ചിലര്‍ പ്രതിയെ മര്‍ദിക്കുകയും ചെയ്തിരുന്നു. അഷ്‌കറിനെ തെളിവെടുപ്പിനായി എത്തിക്കും എന്ന് അറിഞ്ഞതോടെ പരിസരത്ത് നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. ഇയാളുടെ സഹോദരി ഭര്‍ത്താവാണ് പനവൂര്‍ കരിക്കുഴിയിലെ വാടകവീട് ഏര്‍പ്പാടാക്കി കൊടുത്തത്. 4 മാസം മുന്‍പാണ് അഖിലയും കുഞ്ഞും ഈ വീട്ടിലേക്ക് താമസിക്കാനായി എത്തുന്നത്. തലയില്‍ പരുക്കേറ്റതിന് തുടര്‍ന്നുണ്ടായ ആന്തരിക രക്ത സ്രാവത്തെ തുടര്‍ന്നാണ് ഒന്നര വയസുകാരന്‍ മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.