പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ നിന്ന് പിൻവാങ്ങി. എക്സിൽ ഇനി വാർത്തകളോ ലേഖനങ്ങളോ പോസ്റ്റ് ചെയ്യില്ലെന്ന് ഗാർഡിയൻ പ്രസ്താവനയിൽ പറഞ്ഞു.
എക്സിൽ നിൽക്കുന്നതിൻ്റെ ഗുണങ്ങളേക്കാൾ ദോഷമാണ് ഇപ്പോഴുള്ളതെന്നും വിഷം വമിക്കുന്നതും വംശീയത നിറഞ്ഞതും എക്സെന്നും പ്രസ്താവനയിൽ ഗാർഡിയൻ വ്യക്തമാക്കി.
ലോക കോടീശ്വരനായ ഐലോൺ മാസ്ക് സ്വന്തമാക്കിയതിന് പിന്നാലെ എക്സിനെതിരെ ഉയർന്ന വിമർശനങ്ങളിൽ ഏറ്റവുമൊടുവിലത്തേതാണ് ഗാർഡിയൻ്റെ പിൻമാറ്റം.
“എക്സിൻ്റെ ഉള്ളടക്കം വംശീയതയെയും തീവ്ര വലതുപക്ഷ ഗൂഢാലോചന സിദ്ധാന്തങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു. ഈ വിഷലിപ്തമായ പ്ലാറ്റ്ഫോമിൽ നിന്ന് പിന്മാറുന്നത് ഞങ്ങൾ കുറച്ച് കാലമായി പരിഗണിക്കുകയാണ്.
ഞങ്ങൾ ആലോചിച്ച കാര്യം അടിവരയിട്ടുറപ്പിക്കുന്നതായിരുന്നു യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സിൽ ഉയർന്ന കാമ്പയിനുകൾ. എക്സ് ഉടമ ഇലോൺ മസ്ക് തന്റെ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ ഇടപെടലുകൾ നടത്താൻ ഈ പ്ലാറ്റ്ഫോമിനെ ഉപയോഗപ്പെടുത്തുകയാണ്’ -ഗാർഡിയൻ പ്രസ്താവനയിൽ പറഞ്ഞു.



