വിമത നീക്കത്തിനൊടുവില്‍ രാജ്യത്ത് നിന്ന് പലായനം ചെയ്ത സിറിയന്‍ മുന്‍ പ്രസിഡന്റിനെ കൊലപ്പെടുത്താന്‍ ശ്രമം. അസദിനെ ഇല്ലാതക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി റഷ്യയില്‍ നിന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. റഷ്യയുടെ മുന്‍ ചാരന്റെ എക്സ് അക്കൗണ്ടിലാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജനറല്‍ എസ്.വി. ആര്‍ എന്ന അക്കൗണ്ടിലൂടെയാണ് ഇത്തരമൊരു ആരോപണം പുറത്തുവന്നിട്ടുള്ളത്.

ഞായറാഴ്ച അസദിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായെന്നും കടുത്ത ചുമയെയും ശ്വാസംമുട്ടലിനെയും തുടര്‍ന്ന് അദ്ദേഹം ചികിത്സ തേടിയെന്നും റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലില്‍ പറയുന്നു. നിലവില്‍ റഷ്യയിലെ അപ്പാര്‍ട്മെന്റില്‍ ചികിത്സയിലാണ് അസദ്. പരിശോധനകളില്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ വിഷാംശമുണ്ടായിരുന്നെന്നു കണ്ടെത്തിയെന്നും ജനറല്‍ എസ്വിആര്‍ പറയുന്നു. തിങ്കളാഴ്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. അതേസമയം ഇക്കാര്യത്തില്‍ റഷ്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.

വിമത നീക്കത്തെ തുടര്‍ന്ന് രാജ്യം വിട്ട സിറിയയുടെ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദും കുടുംബവും അഭയം പ്രാപിച്ചത് റഷ്യയിലാണ്. മൂന്ന് മക്കള്‍ക്കും ഭാര്യക്കുമൊപ്പം റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയില്‍ കഴിയുന്ന ഇവര്‍ സിറിയയിലേതിന് സമാനമായ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നാണ് പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍.