ന്യൂഡൽഹി; കെ. സുധാകരന് പിൻഗാമിയായി കെപിസിസി പ്രസിഡന്റ് ആയി സണ്ണി ജോസഫ് എംഎൽഎയെ നിയമിച്ച എഐസിസി തീരുമാനത്തെ അംഗീകരിച്ച് പാർട്ടിയിലെ പ്രമുഖ നേതാക്കൾ. പാർട്ടിയുടെ തീരുമാനം എന്തുതന്നെയായാലും അച്ചടക്കത്തോടെ അംഗീകരിക്കുമെന്നും സ്ഥാനമാനങ്ങൾ കണ്ടല്ല താൻ പാർട്ടിയിലേക്ക് എത്തിയതെന്നും മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. സണ്ണി ജോസഫ് മികച്ച പാർലമെന്റേറിയനും സംഘാടകനും ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. എഐസിസി തീരുമാനം അംഗീകരിക്കുന്നതായി മുതിർന്ന നേതാവ് എ.കെ. ആന്റണിയും വ്യക്തമാക്കി.
‘പാർട്ടിയുടെ തീരുമാനം എന്തുതന്നെയായാലും അച്ചടക്കത്തോടെ അംഗീകരിക്കും. സ്ഥാനം കണ്ടല്ല ഞാൻ കോൺഗ്രസിലേക്ക് വന്നത്, പാർട്ടിയെ കണ്ടാണ്. കോൺഗ്രസ് പാർട്ടി ഉള്ളിടത്തോളം കാലം ഞാൻ കോൺഗ്രസിലുണ്ടാവും.’ കെ. സുധാകരൻ പറഞ്ഞു. താൻ തുടരണമെന്ന തരത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളെ കുറിച്ച് ‘അങ്ങനെയൊക്കെ ഉണ്ടാകും’ എന്നാണ് സുധാകരൻ പറഞ്ഞത്.
സണ്ണി ജോസഫ് മികച്ച പാർലമെന്റേറിയനും സംഘാടകനും ആണെന്നും മൂന്നാം തവണയും എംഎൽഎ ആവുക എന്നത് ചെറിയ കാര്യമല്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. സങ്കീർണമായ വിഷയങ്ങൾ നിയമസഭയിൽ അവതരിപ്പിക്കാൻ പാർട്ടി ചുമതലപ്പെടുത്തുന്ന ആളുകൂടിയാണ് സണ്ണി ജോസഫ്. ആന്റോ ആന്റണിയുടെ പേര് ചർച്ചയാക്കിയത് മാധ്യമങ്ങളാണെന്നും പാർട്ടി ഇക്കാര്യത്തിൽ ഒരഭിപ്രായവും പറഞ്ഞിരുന്നില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.